ഹിജാബ് വിവാദം ആളിക്കത്തുന്നതിനിടെ പ്രതികരണവുമായി ബോളുവുഡ് നടി സോനം കപൂർ. തലപ്പാവ് ആകാമെങ്കിൽ എന്തുകൊണ്ട് ഹിജാബ് പാടില്ല എന്നാണ് സോനം ചോദിക്കുന്നത്. കർണാടകയിലെ സർക്കാർ സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് നിരോധിച്ചത് വലിയ കോലാഹലങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കെയാണ് സോനം പ്രതികരണവുമായി രംഗത്തെത്തിയത്.
നേരത്തെ കമൽഹാസൻ, റിച്ച ഛദ്ദ, ഒനിർ, അലി ഗോണി തുടങ്ങിയ താരങ്ങൾ ഹിജാബ് വിവാദത്തിൽ പ്രതികരിച്ചിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലായിരുന്നു സോനം തന്റെ ചോദ്യം ഉന്നയിച്ചത്. തലപ്പാവ് ധരിച്ച പുരുഷന്റെയും ഹിജാബ് ധരിച്ച ഒരു സ്ത്രീയുടെയും ചിത്രം നൽകിയശേഷം ഇതാകാം പക്ഷെ ഇതായിക്കൂടാ എന്ന് കുറിക്കുകയായിരുന്നു താരം.
'ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം'
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നാണ് ഹിജാബ് കേസില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം. നിലവില്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് എന്‍വി രമണ ഉചിത സമയത്ത് ഹര്‍ജി കേള്‍ക്കുമെന്ന് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യത്തോടാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹര്‍ജികളില്‍ തുടര്‍വാദം കേള്‍ക്കുമെന്നും അതുവരെ മതവസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിര്‍ബന്ധം പിടിക്കരുതെന്നുമാണ് ഇന്നലെ ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് നിര്‍ദേശിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ