അർച്ചന എന്ന കേന്ദ്രകഥാപാത്രത്തെയും അവളുടെ വിവാഹത്തെയും ചുറ്റിപ്പറ്റിയുള്ള സിനിമയാണ് നടി ഐശ്വര്യ ലക്ഷ്മി നായികയായ പുതിയ സിനിമ 'അർച്ചന 31 നോട്ടൗട്ട്'. ഇപ്പോഴിതാ സ്വന്തം യഥാർത്ഥ ജീവിതത്തിൽ വിവാഹത്തോടുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ച് തുറന്നുപറഞ്ഞിരക്കുകയാണ് ഐശ്വര്യ. വിവാഹമെന്ന വ്യവസ്ഥയോടോ ഒരു സർട്ടിഫിക്കറ്റിനോടോ ഒട്ടും യോജിപ്പില്ലാത്ത ആളാണ് താനെന്ന് ഐശ്വര്യ പറഞ്ഞു. പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
"വിവാഹമെന്ന വ്യവസ്ഥയോടോ ഒരു സർട്ടിഫിക്കറ്റിനോടോ ഒട്ടും യോജിപ്പില്ലാത്ത ആളാണ്. അത് കാരണമാണ് ഒരാൾ ജീവിതപങ്കാളിയായിട്ട് വരേണ്ടത് എന്ന് കരുതുന്നില്ല. അറേഞ്ച്ഡ് മാര്യേജിൽ വിശ്വാസമില്ല. പിന്നെ എന്നെങ്കിലും വിവാഹം എന്ന പടി ഞാൻ ചവിട്ടുകയാണെങ്കിൽ അത് അത്രയും എനിക്ക് ഉറപ്പായിട്ടുള്ള ഒരു പങ്കാളിക്കൊപ്പമായിരിക്കും. അവർക്ക് അതിനോട് താത്പര്യമുണ്ടെങ്കിൽ മാത്രമായിരിക്കും", ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
സമൂഹം സ്ത്രീകൾക്ക് കൽപിച്ചിട്ടുള്ള പെരുമാറ്റച്ചട്ടത്തിൽ നിന്ന് മാറി ചിന്തുക്കുന്ന ആളാണ് താനെന്നും ഐശ്വര്യ വ്യക്തമാക്കി. എനിക്ക് ജീവിതത്തിൽ അങ്ങനത്തെ സമ്മർദ്ദങ്ങളൊന്നുമില്ല. എന്റെ വീട്ടുകാർ ഇതെല്ലാം മനസ്സിലാക്കുന്നവരാണ്. എന്റെ നിലപാട് മനസ്സിലായപ്പോൾ മുതൽ അവർ എന്നെ ഒരു രീതിയിലും നിർബന്ധിച്ചിട്ടില്ല, താരം കൂട്ടിച്ചേർത്തു.
ബി എഡ് കഴിഞ്ഞ പ്രൈവറ്റ് സ്കൂൾ ടീച്ചറായാണ് ഐശ്വര്യ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ അഖിൽ അനിൽകുമാർ ആണ് ചിത്രം ഒരുക്കിയത്. ഇന്ദ്രൻസ്, രമേഷ് പിഷാരടി, ലുക്ക്മാൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഖിൽ അനിൽകുമാർ, അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ