'ആരോടും കിട പിടിക്കുന്ന ആ പഴയ ലുക്കുള്ള നിവിൻ ആയി തിരിച്ചു വരട്ടെ'; ആശംസയുമായി അരുൺ ​ഗോപി

'ഗോഡ്ഫാദറോ പിന്തുണക്കാനൊരു പുൽനാമ്പോ ഇല്ലാത്ത മലയാളസിനിമാ ലോകത്തേക്ക് ഭാഗ്യം പരീക്ഷിക്കാനിറങ്ങി ഓഡിഷനുകളിൽ കയറിയിറങ്ങി അവസാനം തന്റെ "മെറിറ്റ്" കൊണ്ട് സിനിമയിലൊരു സ്ഥാനം നേടിയ മനുഷ്യൻ'
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ടൻ നിവിൻ പോളിയെ പ്രശംസിച്ച് സംവിധായകൻ അരുൺ ​ഗോപി പങ്കുവച്ച കുറിപ്പ് വൈറലാവുന്നു. കൈപിടിച്ചു കയറ്റാൻ ഒരു ഗോഡ്ഫാദറോ പിന്തുണക്കാനൊരു പുൽനാമ്പോ ഇല്ലാതെ തന്റെ "മെറിറ്റ്" കൊണ്ട് സിനിമയിലൊരു സ്ഥാനം നേടിയ മനുഷ്യനാണ് നിവിൻ എന്നാണ് കുറിപ്പിലുള്ളത്. ആഗ്രഹത്തിനൊത്തു വഴങ്ങികൊടുക്കാത്ത ശരീരവുമായി പുതിയ പടത്തിനുള്ള മേക്കോവറിനായി ബ്രേക്കെടുക്കുകയാണെന്നു നിവിൻ പറയുന്നതു കേട്ടപ്പോൾ സന്തോഷമായി. സ്ക്രീൻ പ്രസൻസിൽ ആരോടും കിട പിടിക്കുന്ന ആ പഴയ ലുക്കുള്ള നിവിൻ ആയി തിരിച്ചു വരട്ടെയെന്നും അരുൺ ​ഗോപി ആശംസിച്ചു. 

അരുൺ ​ഗോപി പങ്കുവച്ച കുറിപ്പ് വായിക്കാം

ബി ടെക് എടുത്തു സോഫ്റ്റ്‌വെയർ എൻജിനീയർ ആയി ആരും മോഹിക്കുന്നൊരു കമ്പനിയിൽ നല്ലൊരു പാക്കേജിൽ ജോലി ചെയ്യുക എന്ന സേഫ് സോൺ വിട്ടിട്ട്, കൈപിടിച്ചു കയറ്റാൻ ഒരു ഗോഡ്ഫാദറോ പിന്തുണക്കാനൊരു പുൽനാമ്പോ ഇല്ലാത്ത മലയാളസിനിമാ ലോകത്തേക്ക് ഭാഗ്യം പരീക്ഷിക്കാനിറങ്ങി ഓഡിഷനുകളിൽ കയറിയിറങ്ങി അവസാനം തന്റെ "മെറിറ്റ്" കൊണ്ട് സിനിമയിലൊരു സ്ഥാനം നേടിയ മനുഷ്യനുണ്ട് ഈ ആലുവയിൽ.

സിനിമയിൽ അരങ്ങേറി പന്ത്രണ്ടു വർഷങ്ങൾ കൊണ്ടയാൾ, കൂട്ടുകാർക്ക് വേണ്ടി എന്തും ചെയ്യുന്ന മലർവാടിയിലെ ചൂടൻ പ്രകാശനിൽ നിന്നും തട്ടമിട്ടു വന്ന ആയിഷയെ കണ്ടാൽ പിന്നെ ചുറ്റുമൊന്നും കാണാൻ കഴിയാത്ത വിധം അവളിൽ അഡിക്ട് ആയിപ്പോയ വിനോദിലേക്കും , പുഞ്ചിരിക്കുന്ന സൗമ്യനായ ക്രൂരൻ രാഹുൽ വൈദ്യരിലേക്കും ക്രിക്കറ്റ് പ്രാന്ത് മൂലം അച്ഛന്റെ മോഹങ്ങൾ തകർത്ത മകനായും, മകന്റെ ക്രിക്കറ്റ് പ്രാന്തിനു കൂടെ നില്കുന്ന അച്ഛനായ വിനോദിലേക്കും നിഷ്കളങ്കൻ കുട്ടനിലേക്കും ഭൂലോക തരികിട ഉമേഷിലേക്കും പിന്നെ അയാളെ അയാളാക്കി മാറ്റിയ ജോർജിലേക്കും പണിയെടുക്കുന്നവന്റെ പടച്ചോനായ ദുബായിൽ അപ്പന്റെ കടബാധ്യതകളുടെ ഭാരം തീർക്കാനായി വിയർപ്പോഴുക്കുന്ന ജെറിയിലേക്കും.

എം ഫിലും പിജിയുമെടുത്തു കോളജിൽ അധ്യാപകനായി ജോലി ചെയ്യവേ പൊലീസ് ഉദ്യോഗം സ്വപ്നം കണ്ട് ടെസ്റ്റ് എഴുതി സബ് ഇൻസ്പെക്ടർ പോസ്റ്റ് വാശിയോടെ നേടിയെടുത്ത ബിജുവിലേക്കും മൂത്തോനിലേക്കും തുറമുഖത്തിലേക്കും മാറു മറക്കാത്ത കാലത്തെ സമരചരിത്രം പറഞ്ഞ സിനിമയിൽ സഖാവായിട്ടും പാവങ്ങളുടെ പോരാളിയായ കായംകുളം കൊച്ചുണ്ണിയായിട്ടും അസാധ്യമായ പെർഫെക്‌ഷനോടെ അയാൾ കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം ചെയ്തെങ്കിലും.....‘ഓ അയാൾ സേഫ് സോൺ വിട്ടൊരു കളിയുമില്ല’ എന്ന വിശേഷണം നിരൂപകർ ചാർത്തിതരുന്നത് കണ്ടു നിറചിരിയോടെ നിന്നൊരാൾ......!

അയാളുടെ ആഗ്രഹത്തിനൊത്തു വഴങ്ങികൊടുക്കാത്ത ശരീരവുമായി ഇന്നയാൾ പ്രസ്സ് മീറ്റിൽ ‘എന്റെ പുതിയ പടം വിനയ് ഗോവിന്ദന്റെ താരം ആണ്. അത് ഞാൻ ഒരു ബ്രേക്കിന്‌ ശേഷം ആണ് ചെയ്യുന്നത്. കുറച്ചു നാൾ ഒന്ന് വർക്കൗട്ട് ചെയ്തു ശരീര ഭാരം കുറച്ച ശേഷം’ എന്ന് പറയുന്നത് കേട്ടപ്പോൾ അതിയായ സന്തോഷം. അങ്ങേരു സ്ക്രീൻ പ്രസൻസിൽ ആരോടും കിട പിടിക്കുന്ന ആ പഴയ ലുക്കുള്ള നിവിൻ ആയി തിരിച്ചു വരട്ടെ ....നിവിൻ ഭായ് , വ്യത്യസ്തങ്ങളായ നിരവധി സിനിമകളുമായി നിങ്ങൾ മലയാളസിനിമയിൽ നിറഞ്ഞു നിൽക്കേണ്ടത് ഒരു കാലഘട്ടത്തിന്റെ ആവശ്യമാണ്. കാരണം പതിനഞ്ചു വർഷത്തിന് മുൻപുള്ള നിങ്ങളെപ്പോലെ, സിനിമാ ഫീൽഡിൽ പിന്തുണയ്ക്കാനും കൈ പിടിച്ചു കയറ്റാനും ആരുമില്ലെങ്കിലും, സിനിമയെ സ്വപ്നം കണ്ടു അതിന്റെ പിറകെ അലയുന്ന പ്രതിഭയുള്ള ഒത്തിരിപേരുണ്ട് ..അവർക്കൊരു പ്രതീക്ഷയായി നിങ്ങളിവിടെ തന്നെ കാണണം .....

മഹാവീര്യറിനു എല്ലാ വിധ ആശംസകളും ....കടപ്പാട്!!

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com