കന്നഡ താരം രക്ഷിത് ഷെട്ടി നായകനായി എത്തിയ പുതിയ ചിത്രമാണ് 777 ചാർലി. തിയറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ നികുതി ഒഴിവാക്കി നൽകിയിരിക്കുകയാണ് കർണാടക സർക്കാർ. ചിത്രം കണ്ട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കരഞ്ഞത് വലിയ വാർത്തയായതിന് പിന്നാലെയാണ് ചിത്രത്തിന്റെ നികുതി ഒഴിവാക്കിയത്.
കർണാടക ധനകാര്യവകുപ്പ് ഇത് സംബന്ധിച്ച് സംസ്ഥാന ജിഎസ്ടി വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ച മുതൽ ആറുമാസത്തേക്കാണ് ഈ ഇളവ് ചിത്രത്തിന് ലഭിക്കുക. ടിക്കറ്റ് വിൽക്കുമ്പോൾ എസ്ജിഎസ്ടി ഈടാക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ടിക്കറ്റുകൾ നികുതി രഹിതമാക്കിയതിനുശേഷമുള്ള പുതുക്കിയ നിരക്കിലാകണം വിൽക്കേണ്ടത്.
ചിത്രം റിലീസ് ചെയ്തതിനു പിന്നാലെയാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സിനിമ കാണാനെത്തിയത്. ചിത്രം കഴിഞ്ഞിറങ്ങിയ ശേഷം മുഖ്യമന്ത്രി കരയുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. കൂടാതെ സിനിമയുടെ തിരക്കഥയേക്കുറിച്ചും സ്റ്റോറിലൈനിനേക്കുറിച്ചും അദ്ദേഹം പുകഴ്ത്തി. നായ സ്നേഹിയാണ് ബസവരാജ് ബൊമ്മെ. തന്റെ വളർത്തുനായയുടെ മരണത്തെ തുടർന്ന് കണ്ണീർവാർക്കുന്നതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഫാക്ടറി ജീവനക്കാരനായ ധർമ, അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചാർലി എന്ന നായ എന്നിവരുടെ യാത്രയുടെ കഥയാണ് ചാർലി 777. തെരുവുനായ്ക്കളെ ദത്തെടുക്കുന്നതിന്റേയും പരിപാലിക്കുന്നതിന്റെ ആവശ്യകതയേക്കുറിച്ചുമാണ് ചിത്രം സംസാരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ