ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ എത്തിയ ഹോളിവുഡ് സംവിധായകൻ റയാൻ കൂഗ്ലർ അറസ്റ്റിലായ. ബാങ്ക് കൊള്ളക്കാരനെന്ന് തെറ്റിദ്ധരിച്ചാണ് സൂപ്പർഹിറ്റ് ചിത്രം ബ്ലാക്ക് പാന്തറിന്റെ സംവിധായകനെ പൊലീസ് വിലങ്ങുവച്ചത്. ബാങ്ക് ഓഫ് അമേരിക്കയിൽ നിന്നാണ് അദ്ദേഹത്തിന് മോശം അനുഭവമുണ്ടായത്.
12,000 ഡോളർ തന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാനാണ് റയാൻ ബാങ്കിൽ എത്തിയത്. മാസ്കും സൺഗ്ലാസും തൊപ്പിയും ധരിച്ചാണ് എത്തിയിരുന്നത്. താൻ പിൻവലിക്കുന്ന പണം എത്രയാണെന്ന് മറ്റുള്ളവർ അറിയാതിരിക്കാനായി ബാങ്കിലെ ജീവനക്കാരന് താരം ഒരു കുറിപ്പ് നൽകിയിരുന്നു. തന്റെ അക്കൗണ്ടിൽ നിന്നും 12000 ഡോളർ പിൻവലിക്കണമെന്നും എന്നാൽ മറ്റുള്ളവരെ കാണിക്കാതെ പണം എണ്ണണം എന്നുമാണ് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.
എന്നാൽ ഇതോടെ റയാൻ കൊള്ളയടിക്കാൻ എത്തിയതാണെന്ന് ജീവനക്കാരൻ തെറ്റിദ്ധരിച്ച് പൊലീസിന് വിളിച്ചു. ബാങ്കിൽ പൊലീസെത്തി റയാനെ കൈവിലങ്ങ് വച്ച് തോക്ക് ചൂണ്ടി അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു. എന്നാൽ പിന്നീടാണ് അറസ്റ്റു ചെയ്തത് ആരെയെന്ന് തിരിച്ചറിയുന്നത്. അദ്ദേഹത്തിന് ബാങ്ക് ഓഫ് അമേരിക്കയില്‍ അക്കൗണ്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിന് ശേഷമാണ് പൊലീസിന് അബദ്ധം മനസ്സിലായത്. അദ്ദേഹത്തെ ഉടന്‍ തന്നെ വിട്ടയക്കുകയും ചെയ്തു. സംഭവത്തില്‍ ബാങ്ക് ഓഫ് അമേരിക്കയും അറ്റലാന്റാ പോലീസും സംവിധായകനോട് മാപ്പ് പറഞ്ഞു. എന്നാൽ ഇതിനെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്. അമേരിക്കയിൽ കറുത്ത വർഗക്കാരൻ നേരിടുന്ന പ്രശ്നമാണ് ഇതെന്നാണ് പലരും വിലയിരുത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ