ബലാത്സംഗക്കേസിലെ പ്രതിയായ വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിന്റെ പുതിയ സിനിമയുടെ വിവരങ്ങൾ പങ്കുവച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് വിമർശനം. പുതിയ സിനിമയായ ‘ഉസ്കൂളി’ന്റെ വിവരങ്ങൾ പങ്കുവച്ച പോസ്റ്റിനു താഴെയാണ് വിമർശനങ്ങളും ട്രോളുകളും നിറഞ്ഞത്. ‘കവി ഉദ്ദേശിച്ചത്’ എന്ന ചിത്രത്തിനു ശേഷം പി എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉസ്കൂൾ.’
"പൊക മാത്രം പറഞ്ഞു നടന്നു അവസാനം ജയിലിൽ പോയ ഒരാളുടെ കഥ സ്പൂഫ് ഇറക്ക്", "വിഡിയോ ഒന്നും വരുന്നില്ലല്ലോ...വനിതാ ദിനത്തിൽ സ്ത്രീ സുരക്ഷയെ പറ്റി ഒരു വിഡിയോ പ്രതീക്ഷിച്ചു...", "എവിടെ ആയിരുന്നു ഇത്രയും നാൾ? ജയിലിൽ എല്ലാവർക്കും സുഖല്ലേ..?", "'ജയിലിലെ എന്റെ ഒരു ദിവസം' എന്ന് പറഞ്ഞ് ഒരു വിഡിയോ ഇറക്ക്", എന്നെല്ലാമാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ. "താങ്കളെക്കുറിച്ച് ഉയർന്ന ആരോപണത്തിന് മറുപടി പറയാൻ ബാധ്യസ്ഥനാണ്. അതിനു ശേഷം പോരെ പ്രൊമോഷൻ" എന്ന ചോദ്യത്തിന് താരം മറുപടിയും കൊടുത്തിട്ടുണ്ട്. "കേസിൽ ഇപ്പോൾ അന്വേഷണം നടക്കുന്നു. നിയമപരമായി നേരിടും. പൊതുവിടത്തിൽ ഒന്നും പറയാനില്ല", എന്നാണ് ശ്രീകാന്ത് മറുപടി കുറിച്ചത്.
വ്ലോഗറും സമൂഹമാധ്യമങ്ങളിൽ ട്രോൾ വിഡിയോകളിലൂടെ താരവുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. ആലുവയിലെ ഫ്ലാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്തു എന്നും ഇത് മറച്ചു വയ്ക്കാൻ വിവാഹവാഗ്ദാനം നൽകി ഡിസംബറിൽ വീണ്ടും ബലാത്സംഗം ചെയ്തു എന്നുമാണ് യുവതിയുടെ പരാതി. വിമൻ എഗെനസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക് പേജിൽ മീറ്റൂ ആരോപണം ഉന്നയിച്ച യുവതി പിന്നാലെ പൊലീസിന് നേരിട്ട് പരാതി നൽകുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ