കന്നഡ സൂപ്പർതാരം പുനീത് കുമാറിന്റെ അപ്രതീക്ഷിത മരണം ആരാധകർക്കും സിനിമാ മേഖലയിലുള്ളവർക്കും ഏൽപ്പിച്ച ആഘാതം ചെറുതല്ല. പ്രിയപ്പെട്ട അപ്പു വിടപറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും മരണവിവരം അറിയാതെ പുനീതിനായി കാത്തിരിക്കുന്ന ഒരാൾ അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. പുനീതിന്റെ അച്ഛനും നടനുമായ രാജ്കുമാറിന്റെ സഹോദരി നാഗമ്മയെയാണ് മരണവാർത്ത അറിയിക്കാത്തത്.
90 കാരിയായ നാഗമ്മയ്ക്ക് പുനീതിന്റെ മരണം ഉൾക്കൊള്ളാനാകില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കുകയാണ് അവർ. പുനീതും നാഗമ്മയും തമ്മിൽ തീവ്രമായ ആത്മബന്ധം നിലനിൽക്കുന്നുണ്ട് അതിനാൽ തന്നെ മരണവാര്‍ത്തയറിഞ്ഞാല്‍ അവർ അതിജീവിക്കില്ലെന്ന പേടിയിലാണ് ബന്ധുക്കൾ. അപ്പുവിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ വിദേശത്ത് സിനിമാചിത്രീകരണത്തിന് പോയിരിക്കുകയാണെന്നും ഉടൻ തിരിച്ചുവരുമെന്നാണ് നാഗമ്മയോട് പറഞ്ഞിരിക്കുന്നത്.
'നാഗമ്മയ്ക്ക് അപ്പു പ്രിയപ്പെട്ടവനായിരുന്നു. കുട്ടിക്കാലത്തെല്ലാം നാഗമ്മയാണ് അദ്ദേഹത്തെ നോക്കിയിരുന്നത്.ഗഞ്ജനൂരിലെ കുടുംബവീട്ടില്‍ നാഗമ്മയെ കാണാന്‍ ഇടയ്ക്കിടെ പുനീത് വരുമായിരുന്നു. അവര്‍ തമ്മില്‍ തീവ്രമായ ആത്മബന്ധമുണ്ടായിരുന്നു. പുനീതിന്റെ മരണവാര്‍ത്തയറിഞ്ഞാല്‍ നാഗമ്മ അതിജീവിക്കുകയില്ല. അതുകൊണ്ട് ആര്‍ക്കും അത് തുറന്ന് പറയാനുള്ള ധൈര്യമില്ല. ഇടയ്ക്കിടെ അപ്പു എവിടെ എന്ന് ചോദിക്കും. വിദേശത്ത് സിനിമാചിത്രീകരണത്തിന് പോയിരിക്കുകയാണെന്നും ഉടന്‍ മടങ്ങിയെത്തുമെന്ന് കള്ളം പറയുകയും ചെയ്യും. പുനീതിന്റെ സിനിമകള്‍ കാണിച്ചുകൊടുക്കുമ്പോള്‍ അവര്‍ സന്തോഷവതിയാകും. പുനീതിന്റെ സഹോദരന്‍ രാഘവേന്ദ്ര രാജ്കുമാറിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൃദയാഘാതമുണ്ടായി. അത് പോലും നാഗമ്മയ്ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. പിന്നെ എങ്ങിനെയാണ് മരണവാര്‍ത്ത തുറന്ന് പറയാനാകുക'- പുനീതിന്റെ ഒരു കുടുംബാംഗം പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 നാണ് പുനീത് രാജ്കുമാര്‍ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ പുനീതിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുനീതിന്റെ അവസാന ചിത്രമായ ജെയിംസ് ഇന്ന് റിലീസിനെത്തുകയാണ്. പിറന്നാൾ ദിനത്തിലാണ് പ്രിയ താരത്തിന്റെ അവസാന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ