ഐശ്വര്യ ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമാരി. ഹൊറർ ഫാന്റസി ചിത്രമായി എത്തുന്ന കുമാരി പറയുന്നത് കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം നാളെയാണ് തിയറ്ററിൽ എത്തുക. ഇപ്പോൾ സിനിമയെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഈ സിനിമ ചെയ്യാൻ നിർമലിനെ ഏറ്റവും കൂടുതൽ നിർബന്ധിച്ചത് താനാണ് എന്നാണ് താരം പറയുന്നത്.
'ഒന്നൊന്നര വർഷങ്ങൾക്ക് മുമ്പാണ് എന്റെ സുഹൃത്തും സംവിധായകനും തിരക്കഥാകൃത്തുമായ നിർമ്മൽ സഹദേവ് വീട്ടിൽ വന്ന് എന്നോട് മൂന്ന് കഥകൾ പറയുന്നത്. അന്ന് ഞാൻ കേട്ട ആ മൂന്ന് കഥകളിൽ ഇന്ന് 'കുമാരി' എന്ന സിനിമയായി തീർന്ന ചിത്രം ചെയ്യാൻ നിർമ്മലിനെ ഏറ്റവും കൂടുതൽ നിർബന്ധിച്ചത് ഞാനാണ്. അങ്ങനെയൊരു നിർബന്ധത്തിന് പിന്നിലെ കാരണം കുമാരിയുടെ ടീസറിൽ ഞാൻ പറഞ്ഞ വാചകം തന്നെയാണ്. അത് തന്നെയാണ് അന്ന് ആ കഥ കേട്ടിട്ട് നിർമ്മലിനോട് ആദ്യം പറഞ്ഞത്, 'എത്ര നാളായി ഇതുപോലൊരു കഥ കേട്ടിട്ട്' എന്ന്. ഒരു പഴയ മുത്തശ്ശിക്കഥയുടെ മോഡേൺ ഫിലിം അഡാപ്റ്റേഷൻ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു സിനിമയാണ് കുമാരി. മികച്ച രീതിയിൽ ഒരുക്കിയ അതിനേക്കാൾ മികച്ച രീതിയിൽ ചിത്രീകരിച്ച വളരെ ഇന്ററസ്റ്റിങ്ങായ ഒരു ഹൊറർ ഫാന്റസി ത്രില്ലർ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ഭാഗം എന്ന നിലയിൽ കുമാരിയുമായി കൈകോർക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഈ 28-ാം തിയതി കുമാരി റിലീസാവുകയാണ്. കുടുംബ സമേതം സിനിമ കണ്ട് അനുഗ്രഹിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.' - ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പൃഥ്വിരാജ് പറയുന്നു.
സംവിധായകന്‍ നിര്‍മ്മലും സച്ചിന്‍ രാംദാസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സുരഭി ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അബ്രഹാം ജോസഫാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്ററും കളറിസ്റ്റും ശ്രീജിത്ത് സാരംഗ് ആണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ