വലിയ പ്രതീക്ഷയോടെ തിയറ്ററിൽ എത്തിയ ചിത്രമായിരുന്നു വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗർ. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം തിയറ്ററിൽ തകർന്നടിയുകയായിരുന്നു. ഇപ്പോൾ തന്റെയും കുടുംബത്തിന്റേയും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് സംവിധായകൻ. വിതരക്കാർക്കെതിരെയാണ് പരാത്.
സിനിമ പരാജയപ്പെട്ടതോടെ തങ്ങൾക്കുണ്ടായ നഷ്ടം നികത്തണം എന്നാവശ്യപ്പെട്ട് വിതരണക്കാർ രംഗത്തെത്തിയിരുന്നു. സംവിധായകന്റെ ഹെെദരാബാദിലെ വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനും വിതരണക്കാർ ലക്ഷ്യമിടുന്നുണ്ട്. അതിനിടെയാണ് ഭീഷണിയുണ്ടെന്നും ജൂബിലി ഹിൽസിലെ വസതിക്ക് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് പുരി ജഗന്നാഥ് രംഗത്തെത്തിയത്.
കരാർ പ്രകാരമുള്ള പണം താൻ മുഖ്യ വിതരണക്കാരനായ വാരങ്കൽ ശ്രീനു കൊടുത്തുവെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ ജഗന്നാഥ് പറയുന്നത്. ഇയാൾ സഹ വിതരണക്കാർക്ക് പണം നൽകിയില്ലെന്നും ഇവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ജഗന്നാഥ് വ്യക്തമാക്കി. തന്റെ കുടുംബത്തിനെ അപായപ്പെടുത്താൻ ശ്രീനു ശ്രമിക്കുമെന്നും സംവിധായകൻ ആരോപിച്ചു. 85കാരിയായ അമ്മയും 46കാരിയായ ഭാര്യയും മകളും മാത്രമാണ് ഇപ്പോൾ വീട്ടിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ സഹനിർമാതാവു കൂടിയായ പുരി ഇപ്പോൾ മുംബൈയിലാണ് താമസിക്കുന്നത്.
വൻ ബജറ്റിൽ വമ്പൻ താരനിരയിലാണ് ചിത്രം ഒരുക്കിയത്. വിജയ് ദേവരക്കൊണ്ട നായകനായി എത്തിയ ചിത്രത്തിൽ അനന്യ പാണ്ഡ്യയാണ് നായികയായത്. അതിഥി താരമായി ഇതിഹാസ താരം മൈക്ക് ടൈസണും എത്തിയിരുന്നു. ആദ്യ ദിനം 25 കോടിയോളം ആഗോളതലത്തിൽ നേടിയിരുന്നു. എന്നാൽ ആദ്യ ദിനം മുതൽക്കേ നെഗറ്റീവ് റിവ്യൂ വരാൻ തുടങ്ങിയതോടെ ചിത്രം ബോക്സോഫീസിൽ തകർന്നടിഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ