ചെന്നൈ: ഓൺലൈൻ വായ്പ്പാ ആപ്പിന്റെ തട്ടിപ്പിനിരയായെന്ന് കരഞ്ഞുപറഞ്ഞ് തമിഴ്–തെലുങ്ക് നടി ലക്ഷ്മി വാസുദേവൻ. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് നടി ഇക്കാര്യം പറഞ്ഞത്. ഫിഷിങ് മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ ഫോൺ ഹാക്കായെന്നാണ് നടി വിഡിയോയിൽ പറയുന്നത്. പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി മോർഫ് ചെയ്ത ഫോട്ടോകളും വിഡിയോകളും മാതാപിതാക്കളും സുഹൃത്തുക്കളുമടക്കം തന്റെ വാട്സ്ആപ്പ് കോണ്ടാക്ടിലുള്ള എല്ലാവർക്കും അയച്ചെന്നും നടി പറയുന്നു.
‘‘ഈ മാസം 11ന് അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയെന്നു പറഞ്ഞ് ഫോണിലേക്ക് ഒരു മെസേജ് വന്നു. അതിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഓൺലൈൻ വായ്പ ആപ് ഡൗൺലോഡായി. പിന്നാലെ ഫോൺ ഹാങ്ങായി. നാലു ദിവസത്തിനുശേഷം വായ്പ തിരിച്ചടയ്ക്കമെന്നാവശ്യപ്പെട്ടു സന്ദേശങ്ങൾ ലഭിച്ചപ്പോഴാണ് തട്ടിപ്പിനിരയായെന്നു മനസ്സിലായത്. ദിവസങ്ങൾ പിന്നിട്ടതോടെ ഭീഷണിയായി. മോർഫ് ചെയ്ത ഫോട്ടോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. വൈകാതെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമടക്കം വാട്സാപ് കോണ്ടാക്ടിലെ എല്ലാവർക്കും മോർഫ് ചെയ്ത ഫോട്ടോകൾ അയച്ചു’’, ലക്ഷ്മി പറഞ്ഞു.
തനിക്ക് സംഭവിച്ചതുപോലൊരു അബദ്ധം വേറെയാർക്കും പറ്റരുതെന്നുള്ളതു കൊണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും ലക്ഷ്മി പറഞ്ഞു. ഇക്കാര്യത്തിൽ സെക്കന്ദരാബാദ് സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതായും നടി അറിയിച്ചു. ഇത്തരം ആപ്പുകളുടെ ചതിക്കുഴികളിൽ വീഴരുതെന്ന് പറഞ്ഞാണ് ലക്ഷ്മി വിഡിയോ അവസാനിപ്പിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ