'ഞാന്‍ വഴക്കുപറഞ്ഞാല്‍ അവളുടെ രണ്ട് കണ്ണും നിറയും, ഇപ്പോള്‍ അതോര്‍ക്കുമ്പോള്‍ സങ്കടം വരും': ശരണ്യയുടെ ഓര്‍മകളില്‍ അമ്മ, വിഡിയോ

മകളുടെ ഓര്‍മ ദിനത്തില്‍ ശരണ്യയുടെ അമ്മ പങ്കുവച്ച വിഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്
ശരണ്യ, ശരണ്യയുടെ അമ്മ
ശരണ്യ, ശരണ്യയുടെ അമ്മ

ലയാളികളെ ഒന്നടങ്കം വേദനയിലാഴ്ത്തിക്കൊണ്ടാണ് നടി ശരണ്യ വിടപറഞ്ഞത്. ഏറെ നാളത്തെ കാന്‍സര്‍ പോരാട്ടത്തിനൊടുവിലായിരുന്നു താരത്തിന്റെ അന്ത്യം. ഇപ്പോള്‍ ശരണ്യ വിടപറഞ്ഞിട്ട് രണ്ട് വര്‍ഷമാവുകയാണ്. മകളുടെ ഓര്‍മ ദിനത്തില്‍ ശരണ്യയുടെ അമ്മ പങ്കുവച്ച വിഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. മകളുടെ ഓര്‍മകളുമായാണ് താനിപ്പോള്‍ ജിവിക്കുന്നത് എന്നാണ് അമ്മ പറയുന്നത്.

'കാലത്തിനു മായ്ക്കാന്‍ പറ്റാത്ത മുറിവുകള്‍ ഇല്ലെന്നല്ലേ പറയാറുള്ളത്. എന്നാല്‍ അത് അങ്ങനെയല്ല എന്ന് മനസ്സിലാക്കുകയാണ് ഞാന്‍. എന്റെ മോള് പോയിട്ട് രണ്ട് വര്‍ഷം തികയുകയാണ്. അവളെ ഓര്‍ത്തുള്ള വേദനയും മാത്രമാണ് എന്റെ മനസ്സ് മുഴുവന്‍. എന്ന് എന്റെ ആ വേദനകള്‍ ഇല്ലാതെ ആകുന്നോ, അന്ന് ഞാനും ഇല്ലാതെയാകും. ഒപ്പം അവള്‍ ഒരുപാട് പ്രതീക്ഷയോടെ തുടങ്ങിയ അവളുടെ ഈ ചാനലും'. ശരണ്യയുടെ അമ്മ പറഞ്ഞു. 

ചില സമയത്ത് പഴയകാലം തിരിച്ചുകിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. അവള്‍ പിച്ചവച്ച് നടന്നകാലം, സ്‌കൂളില്‍ പോയ കാലം, മ്യൂസിക് ആല്‍ബമൊക്കെ ചെയ്ത് ചിത്രശലഭത്തെ പോലെ പറന്നു നടന്നകാലം. അങ്ങനെയെങ്കില്‍ അവളെ കുറച്ചുകൂടി നന്നായി നോക്കാമായിരുന്നെന്നും വഴക്ക് പറയാതിരിക്കാമായിരുന്നു എന്നെല്ലാം തോന്നും. അവസാന നാളുകളില്‍ ആകാശത്തേക്ക് നോക്കി അവള്‍ പറയുമായിരുന്നു, നക്ഷത്രങ്ങളെല്ലാം മരിച്ചുപോയ നല്ല ജന്മങ്ങളല്ലേ. ഞാന്‍ മരിച്ചുപോയാല്‍ നക്ഷത്രമായി അമ്മയെ നോക്കുമെന്ന്. ഇങ്ങനെയൊക്കെ പറയുമ്പോള്‍ ഞാന്‍ വഴക്കു പറയും. അതൊക്കെ ഓര്‍ത്ത് ഞാന്‍ അവളോട് മാപ്പ് പറയും. ലോകത്ത് ആര് വഴക്ക് പറഞ്ഞാലും അവള്‍ക്ക് പ്രശ്‌നമില്ല. പക്ഷേ ഞാന്‍ പറഞ്ഞാല്‍ അവളുടെ കണ്ണ് നിറയും. അതോര്‍ത്ത് എനിക്ക് ഭയങ്കര സങ്കടം വരും. - അമ്മ പറയുന്നു. 

ജീവിക്കാനുള്ള തത്രപ്പാടിനിടയില്‍ സ്വയം ജീവിക്കാന്‍ മറന്നുപോയ കുഞ്ഞാണ്. ആ സ്‌ട്രെസ്സും അവളുടെ രോഗത്തിന് താരണമായിട്ടുണ്ട്. അതിനിടയില്‍ അവളുടെ ജീവിതമാണ് നഷ്ടപ്പെട്ടതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.  മകളുടെ ഓര്‍മദിവസത്തില്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിലെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ടെന്നും വിഡിയോയില്‍ പറഞ്ഞു. നടി സീമ ജി നായരാണ് ഇതിനുള്ള തയാറെടുപ്പുകള്‍ നടത്തിയതെന്നും അവര്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com