കൂവിച്ച മഹാനും കൂട്ടരും എല്ലാം പെടും, ഞാന്‍ പെടുത്തും; ഗോള്‍ഡിന്റെ പരാജയത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍

ഒരുപടം പൊട്ടിച്ചതിലാണ് പ്രശ്‌നമെന്നും എന്നാല്‍ ആ ചിത്രം പൊട്ടിയതല്ലെന്നും സംവിധായകന്‍ മറുപടി പറഞ്ഞു.
അൽഫോൺസ് പുത്രൻ/ചിത്രം; ഫെയ്സ്ബുക്ക്
അൽഫോൺസ് പുത്രൻ/ചിത്രം; ഫെയ്സ്ബുക്ക്

സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഫോളോവര്‍മാരുമായി നിരന്തരം സംസാരിക്കുന്നയാളാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. അല്‍ഫോണ്‍സിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ഗോള്‍ഡ് എന്ന ചിത്രത്തിന്റെ പരാജയത്തേക്കുറിച്ചാണ് പുതിയ പരാമര്‍ശം അദ്ദേഹം നടത്തിയിരിക്കുന്നത്. 

തന്റെ ആദ്യചിത്രമായ നേരത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അല്‍ഫോണ്‍സ് പുത്രന്‍ രണ്ട് പോസ്റ്റുകള്‍ നേരത്തെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഒരു പടം പരാജയപ്പെട്ടാല്‍ ഇത്രയും വിഷാദപ്പെടുന്നത് എന്തിനാണെന്ന് ഈ പോസ്റ്റുകളിലൊന്നിനുകീഴെ ഒരു ഫോളോവര്‍ കമന്റ് ചെയ്തിരുന്നു. അങ്ങനെ വിഷമിച്ചാല്‍ മോഹന്‍ലാലൊക്കെ സിനിമാരംഗത്ത് കാണുമോയെന്നും ഒരു ഗോള്‍ഡ് പോയാല്‍ ഒമ്പത് പ്രേമം വരുമെന്നും തിരിച്ചുവരണമെന്നും ആരാധകന്‍ പറഞ്ഞു. ഇതിന് മറുപടിയായാണ് അല്‍ഫോണ്‍സ് ഗോള്‍ഡിന്റെ പരാജയത്തേക്കുറിച്ച് പുതിയ പരാമര്‍ശം നടത്തിയിരിക്കുന്നത്. 

ഒരുപടം പൊട്ടിച്ചതിലാണ് പ്രശ്‌നമെന്നും എന്നാല്‍ ആ ചിത്രം പൊട്ടിയതല്ലെന്നും സംവിധായകന്‍ മറുപടി പറഞ്ഞു. റിലീസിന് മുമ്പ് 40 കോടി കളക്റ്റ് ചെയ്ത ഒരേയൊരു പൃഥ്വിരാജ് ചിത്രമാണ് ഗോള്‍ഡ്. അതുകൊണ്ട് പടം ഫ്‌ളോപ്പ് അല്ല. തിയേറ്ററില്‍ ഫ്‌ളോപ്പ് ആണ്. അതിനുകാരണം മോശം പ്രചാരണവും തന്നോടുപറഞ്ഞ കുറേ കള്ളത്തരങ്ങളും കണക്കുകള്‍ തന്നില്‍നിന്ന് മറച്ചതും തന്നെ സഹായിക്കാതിരുന്നതുമാണ്. പുട്ടിന് പീര പോലെ ഇതൊരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണെന്ന ഒരേയൊരു വാക്കുമാത്രം. ഇതാണ് ആ മഹാന്‍ ആകെ മൊഴിഞ്ഞ വാക്കെന്നും അല്‍ഫോണ്‍സ് പുത്രന്‍ കുറ്റപ്പെടുത്തുന്നു.

ഞാന്‍ 7 ജോലി ചെയ്തിട്ടുണ്ട് ഈ സിനിമയില്‍. പ്രചാരണ സമയത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ബാക്കി എല്ലാവരും മിണ്ടും എന്നുവിചാരിച്ചു. ഗോള്‍ഡ് തിയേറ്ററില്‍ മാത്രമാണ് പരാജയം. തിയേറ്ററില്‍നിന്ന് പ്രേമത്തിന്റെ കാശ് പോലും കിട്ടാനുണ്ടെന്നാണ് അന്‍വര്‍ ഇക്ക (അന്‍വര്‍ റഷീദ്) പറഞ്ഞത്. പിന്നെ തിയേറ്റര്‍ ഓപ്പണ്‍ ചെയ്ത് ആള്‍ക്കാരെ കൂവിച്ച മഹാനും മഹാന്റെ കൂട്ടരും എല്ലാം പെടും. ഞാന്‍ പെടുത്തും. അല്‍ഫോണ്‍സ് പുത്രന്‍ കൂട്ടിച്ചേര്‍ത്തു.

ചില ആരോഗ്യപ്രശ്‌നങ്ങളുള്ളതുകൊണ്ട് തിയേറ്ററിനുവേണ്ടി സിനിമയെടുക്കുന്നത് നിര്‍ത്തുകയാണെന്ന് അദ്ദേഹം ഈയിടെ സാമൂഹിക മാധ്യമത്തിലൂടെ തന്നെ വ്യക്തമാക്കിയിരുന്നു. 

ഇതു കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com