ചെന്നൈ: മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടനാണ് പൊന്നമ്പലം. മോഹൻലാൽ, കമൽ ഹാസൻ, വിജയ്‌കാന്ത്, അർജുൻ തുടങ്ങി നിരവധി സൂപ്പർതാരങ്ങളോടൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ വൃക്ക സംബന്ധിയായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം വളരെ ബുദ്ധിമുട്ടിലായിരുന്നു. സഹപ്രവർത്തകരോടടക്കം അദ്ദേഹം സഹായം അഭ്യർഥിച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ വൃക്കമാറ്റിവെക്കൽ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. തന്നെ സഹായിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
ബന്ധുവും ഷോർട്ട്ഫിലിം സംവിധായകനുമായ ജഗന്നാഥനാണ് പൊന്നമ്പലത്തിന് വൃക്ക നൽകിയത്. ഫെബ്രുവരി പത്തിന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു ശസ്‌ത്രക്രിയ. അസുഖവും സാമ്പത്തിക പ്രയാസവും കാരണം ഇരുപതിലേറെ തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി നേരത്തെ പൊന്നമ്പലം വെളിപ്പെടുത്തിയിരുന്നു.
തുടർന്ന് നടന്മാരായ കമൽഹാസൻ, ചിരഞ്ജീവി, ശരത്കുമാർ, ധനുഷ്, അർജുൻ, വിജയ് സേതുപതി, പ്രകാശ് രാജ്, പ്രഭുദേവ, സംവിധായകൻ കെ എസ് രവികുമാർ എന്നിവർ സഹായവുമായി എത്തിയിരുന്നു. സ്റ്റണ്ട്‌മാനായാണ് പൊന്നമ്പലം സിനിമരംഗത്തേക്ക് കടന്നു വരുന്നത്.1988-ൽ പുറത്തിറങ്ങിയ കലിയുഗം എന്ന ചിത്രത്തിലൂടെ അഭിനയത്തിലും തുടക്കം കുറിച്ചു.
നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നാട്ടാമൈ എന്ന തമിഴ്‌ചിത്രത്തിലെ വില്ലൻ വേഷമാണ് ശ്രദ്ധേയമായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ