'രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് വെള്ള പാടുകള്‍ കാണും, ശരീരത്തിന്റെ 70 ശതമാനവും വെള്ളയായി'; മംമ്ത മോഹൻദാസ്

ഓരോ ദിവസവും വെള്ളയായിക്കൊണ്ടിരിക്കുകയാണെന്നും  ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണെന്നുമാണ് മംമ്ത പറഞ്ഞത്
മംമ്ത മോഹൻദാസ്/ ചിത്രം; ഫെയ്സ്ബുക്ക്
മംമ്ത മോഹൻദാസ്/ ചിത്രം; ഫെയ്സ്ബുക്ക്

രുത്തുറ്റ വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന നടിയാണ് മംമ്ത മോഹൻദാസ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും താരം മുന്നോട്ടുപോകുന്നത് നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ്. കാൻസറിനോട് പോരാടി തോൽപ്പിച്ച താരം ലോകത്തിനു തന്നെ മാതൃകയായിരുന്നു. ഇപ്പോൾ മറ്റൊരു പ്രതിസന്ധിയിലൂടെയാണ് താരം കടന്നുപോകുന്നത്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗം ബാധിച്ചിരിക്കുകയാണ് താരത്തെ. 

സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് രോ​ഗവിവരം പങ്കുവച്ചത്. ഇപ്പോൾ രോ​ഗം തമ്മിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. കഴിഞ്ഞ മൂന്നു മാസങ്ങൾ തനിക്ക് ബുദ്ധിമുട്ടേറിയതായിരുന്നു എന്നാണ് താരം പറയുന്നത്. ഓരോ ദിവസവും വെള്ളയായിക്കൊണ്ടിരിക്കുകയാണെന്നും  ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണെന്നുമാണ് മംമ്ത പറഞ്ഞത്. തനിക്ക് ഇപ്പോൾ ബ്രൗൺ മേക്കപ്പ് ഇടേണ്ട അവസ്ഥയാണെന്നും വ്യക്തമാക്കി. തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ. 

അസുഖത്തെ തുടർന്ന് നാട്ടിൽവച്ച് നേരിടേണ്ടിവന്ന മോശം അവസ്ഥയെക്കുറിച്ചും താരം പറഞ്ഞു. ''അസുഖം കൂടുതലായതോടെ ഞാന്‍ അമേരിക്കയിലേക്ക് പോയി, അവിടെ ചെന്നതോടെ ഞാന്‍ എന്റെ രോഗവിവരം മറന്നു പോയി. മേക്കപ്പ് ചെയ്യാതെ പുറത്ത് പോയി, സ്വാതന്ത്ര്യത്തോടെ ജീവിച്ചു. ശേഷം ഞാന്‍ നാട്ടില്‍ വന്ന് പമ്പില്‍ എണ്ണ അടിക്കാന്‍ പോയപ്പോള്‍, എന്നെ കണ്ടതും പെട്ടെന്ന് ഒരാള്‍ ചോദിച്ചു ‘അയ്യോ ചേച്ചി നിങ്ങളുടെ കഴുത്തിലും മുഖത്തും ഇത് എന്ത് പറ്റി? വല്ല അപകടം പറ്റിയതാണോ’ എന്ന്. അതോടെ പെട്ടെന്ന് തലയില്‍ പത്ത് കിലോയുടെ ഭാരമായി. അപ്പോഴാണ് ഓര്‍മ്മ വന്നത് മേക്കപ്പിടാതെയാണ് പുറത്ത് വന്നത്. ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്. ഇവിടെയുള്ളവര്‍ക്ക് സ്വകാര്യത എന്തെന്ന് അറിയില്ല.- മംമ്ത വ്യക്തമാക്കി. 

പുറത്തുള്ളവരില്‍ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് സ്വയം ഒളിക്കാന്‍ തുടങ്ങി. എന്നില്‍ പോലും ഞാനില്ലാതായി. പഴയ, കരുത്തയായ മംമ്തയെ തനിക്ക് നഷ്ടമായി. അതിന് ശേഷമാണ് ആയുര്‍വേദ ചികിത്സ ആരംഭിക്കുകയും മാറ്റം കാണാന്‍ തുടങ്ങിയതെന്നും താരം പറഞ്ഞു. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് രോഗ വിവരം താൻ അച്ഛനോടും അമ്മയോടും പറഞ്ഞതെന്നും  അവര്‍ക്ക് പെട്ടെന്ന് അത് സഹിക്കാന്‍ കഴിഞ്ഞില്ലെന്നും മംമ്ത പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com