ബംഗളൂരു: വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയുടെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന തിക്താനുഭവം പങ്കിട്ട് യുവ സംഗീതജ്ഞയും വിദ്യാർത്ഥിനിയുമായ കൃഷാനി ഗാധ്‌വി. ബംഗളൂരു വിമാനത്താവളത്തിൽ വച്ച് സുരക്ഷാ പരിശോധനയുടെ പേരിൽ തന്നോട് ഷർട്ട് ഊരാൻ ആവശ്യപ്പെട്ടുവെന്ന് അവർ പറയുന്നു. സാമൂഹിക മാധ്യമത്തിലൂടെയാണ് യുവ ഗായികയുടെ വെളിപ്പെടുത്തൽ.
’സുരക്ഷാ പരിശോധനയ്ക്കിടെ ബംഗളൂരു വിമാനത്താവളത്തിൽ വച്ച് എന്നോട് ഷർട്ട് ഊരാൻ ആവശ്യപ്പെട്ടു. ഉൾ വസ്ത്രം ധരിച്ചു കൊണ്ട് സെക്യൂരിറ്റി ചെക്ക്പോയിന്റിൽ നിൽക്കുക എന്നത് ശരിക്കും അപമാനകരമാണ്. ഒരു സ്ത്രീ ഒരിക്കലും ഇത്തരമൊരു അവസ്ഥയിൽ നിൽക്കാൽ ആഗ്രഹിക്കില്ല. നിങ്ങളെന്തിനാണ് സ്ത്രീകളോട് വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെടുന്നത്’- ബംഗളൂരു വിമാനത്താവളത്തെ ടാഗ് ചെയ്ത് കൃഷാനി ചോദിക്കുന്നു.
യാത്രയുടെയോ വിമാനത്തിന്റെയോ വിശദാംശങ്ങളൊന്നും കൃഷാനി പങ്കുവച്ചിട്ടില്ല. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വിമാനത്താവള അധികൃതർ രംഗത്തെത്തി. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് കൃഷാനിയുടെ ട്വീറ്റിന് മറുപടിയായി വിമാനത്താവള അധികൃതർ ട്വീറ്റ് ചെയ്തു. ഓപറേഷൻ ടീമിനെയും സർക്കാരിന്റെ അധീനതയിലുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെയും കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും അവർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു. യുവതി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനോ വിമാനത്താവള പൊലീസിലോ എന്തുകൊണ്ടു പരാതി നൽകിയില്ലെന്നും സുരക്ഷാ ഏജൻസികൾ ചോദിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ