നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി വധിഭീഷണി മുഴക്കിയതായി മകളും അഭിനയത്രിയുമായ അർഥന ബിനു. വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെ ചിത്രങ്ങളും വിഡിയും അർഥന ഇൻസ്റ്റഗ്രാമിൽ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്‌തിട്ടുണ്ട്. വീട്ടിൽ അതിക്രമിച്ചു കയറിതിനെതിരെ കേസ് നിലനിൽക്കുമ്പോളാണ് വീണ്ടും ഇത്തരത്തിലൊരു അതിക്രമമെന്ന് അർഥന കുറിപ്പിൽ പറഞ്ഞു. പൊലീസ് സഹായം അഭ്യർഥിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്നും അർഥന പറഞ്ഞു.
85 വയസു കഴിഞ്ഞ അമ്മൂമ്മ ജീവിക്കാൻ വേണ്ടി തന്നെ വിൽക്കുകയാണെന്നും താൻ സിനിമയിൽ അഭിനയിക്കുന്നത് നിർത്തണമെന്നും വിജയകുമാർ ഭീഷണിപ്പെടുത്തിയതായി നടി പറഞ്ഞു. താൻ സിനിമയിൽ അഭിനയിക്കുന്നത് അവസാനിപ്പിക്കാൻ ഏത് അറ്റം വരെയും പോകുമെന്നും അമ്മൂമ്മയെയും സഹോദരിയെയും കൊല്ലുമെന്നും വിജയകുമാർ ഭീഷണിപ്പെടുത്തിയതായി നടി കുറിപ്പിൽ പറഞ്ഞു.
'രാവിലെ ഏതാണ്ട് 9.45 മുതൽ വിളിച്ചിട്ടും പൊലീസ് സ്റ്റേഷനിൽ നിന്നും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. എന്റെ അച്ഛനും നടനുമായ വിജയകുമാറാണ് ഈ വിഡിയോയിലുള്ളത്. ഇദ്ദേഹം ഞങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ശേഷം മതിൽ ചാടിക്കടന്ന് തിരിച്ചു പോകുന്നതാണ് ഈ വിഡിയോയിൽ കാണുന്നത്. എന്റെ മാതാപിതാക്കൾ നിയമപരമായി വിവാഹമോചിതരാണ്.
ഞാനും അമ്മയും സഹോദരിയും 85 വയസിന് മുകളിലുള്ള എന്റെ അമ്മൂമ്മയ്‌ക്കൊപ്പം അമ്മയുടെ വീട്ടിലാണ് താമസിക്കുന്നത്. വർഷങ്ങളായി അയാൾ ഞങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറുന്നുണ്ട്. അതിനെതിരെ നിരവധി പൊലീസ് കേസുകൾ നിലവിലുണ്ട്.
ഇന്ന് ഇയാൾ ഞങ്ങളുടെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചു കയറി. വാതിൽ പൂട്ടിയിരുന്നതിനാൽ ജനലിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തി. എന്റെ സഹോദരിയെയും അമ്മൂമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സിനിമയിൽ അഭിനയിക്കുന്നത് നിർത്തണമെന്ന് എന്നോടു പറഞ്ഞു. അനുസരിച്ചില്ലെങ്കിൽ എന്നെ നശിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഭീഷണിപ്പെടുത്തി. ഞാൻ അഭിനയിക്കണമെങ്കിൽ അയാൾ പറയുന്ന സിനിമകളിൽ മാത്രം അഭിനയിക്കണമെന്നും പറഞ്ഞു.
ജീവിക്കാൻ വേണ്ടി അമ്മൂമ്മ എന്നെ വിൽക്കുകയാണെന്നാണ് അയാൾ ആരോപിക്കുന്നത്. ഇപ്പോൾ ഷൂട്ടിങ് പൂർത്തിയാക്കിയ ഞാൻ അഭിനയിച്ച സിനിമയുടെ പ്രവർത്തകരെയും അയാൾ ചീത്ത പറഞ്ഞു. എന്റെയും അമ്മയും ജോലിസ്ഥലത്തും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലും അതിക്രമിച്ചു കയറിയതിനും പ്രശ്‌നമുണ്ടാക്കിയതിനും ഞാനും എന്റെ അമ്മയും ഇദ്ദേഹത്തിനെതിരെ ഫയൽ ചെയ്ത ഒരു കേസ് കോടതിയിൽ നിലനിൽക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.
ഞാൻ സിനിമയിൽ അഭിനയിക്കുന്നത് എന്റെ ഇഷ്ട പ്രകാരമാണ്. അഭിനയം എപ്പോഴും എന്റെ പാഷനാണ്. ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം ഞാൻ അഭിനയിക്കും. ഞാൻ ഒരു മലയാള സിനിമയിൽ അഭിനയിക്കുമ്പോൾ എന്നെ അതിൽ നിന്ന് തടയാൻ അദ്ദേഹം കേസ് കൊടുത്തു. ഞാൻ ‘ഷൈലോക്കി’ൽ അഭിനയിച്ചപ്പോഴും അദ്ദേഹം കേസ് ഫയൽ ചെയ്തു. സിനിമ മുടങ്ങാതിരിക്കാൻ ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമയിൽ അഭിനയിച്ചതെന്ന് എനിക്ക് എഴുതി ഒപ്പിട്ടു കൊടുക്കേണ്ടി വന്നു. ഇനിയും എഴുതാനുണ്ട്, എന്നാൽ ഇവിടെ പോസ്റ്റിടാൻ പരിമിതിയുള്ളതു കൊണ്ടു നിർത്തുകയാണ്. എന്റെ അമ്മയ്ക്ക് നൽകാനുള്ള പണവും സ്വർണവും തിരിച്ചുകിട്ടാൻ ഞങ്ങൾ ഫയൽ ചെയ്ത കേസും ഇദ്ദേഹത്തിനെതിരെ നിലവിലുണ്ട്.' അർഥന ബിനു കുറിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ