പ്രതിഫലത്തിന്റെ കാര്യത്തിൽ എആർ റഹ്‌മാനെയും പിന്നിലാക്കി അനിരുദ്ധ് രവിചന്ദർ. എട്ട് കോടിയാണ് ഒരു ചിത്രത്തിന് വേണ്ടി റഹ്മാൻ പ്രതിഫലം വാങ്ങുന്നതെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മൂന്ന് കോടി രൂപയാണ് അദ്ദേഹം ഒരു പാട്ട് പാടാൻ വാങ്ങുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീതസംവിധായകൻ റഹ്മാൻ എന്നായിരുന്നു പ്രചരിച്ചത്.
എന്നാൽ അനിരുദ്ധ് ഒരു സിനിമയ്‌ക്ക് 10 കോടിയാണ് പ്രതിഫലം വാങ്ങുന്നതെന്നാണ് പുതിയ റിപ്പോർട്ട്. ഷാരൂഖ് ഖാൻ നായകനാകുന്ന ബോളിവുഡ് ചിത്രം ജവാന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെയാണ് അനിരുദ്ധിന്റെ പ്രതിഫലം സംബന്ധിച്ച ചർച്ചകളും സജീവമായത്. ചിത്രത്തിന് വേണ്ടി അനിരുദ്ധ് 10 കോടി രൂപ വാങ്ങിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ജവാന്റെ ടീസർ ഹിറ്റായതോടെ അനുരുദ്ധിന്റെ സംഗീതം ബോളിവുഡിലും തരംഗമായിരിക്കുകയാണ്.
2012ൽ ധനുഷിന്റെ 'ത്രീ' എന്ന ചിത്രത്തിലെ 'വൈ ദിസ് കൊലവരി' എന്ന ഗാനത്തിന് സംഗീതമൊരുക്കിയാണ് അനിരുദ്ധ് സംഗീതസംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത്. 21 വയസായിരുന്നു അനിരുദ്ധിന് അന്ന്.'വൈ ദിസ് കൊലവരി' ഹിറ്റായതോടെ തെന്നിന്ത്യയിൽ തിരക്കുള്ള സംഗീത സംവിധായകനായി അനിരുദ്ധ് മാറി. 'ശേഷം മൈക്കിൽ ഫാത്തിമ' എന്ന ചിത്രത്തിലൂടെ ഗായകനായി മലയാളത്തിലും അനിരുദ്ധ് അരങ്ങേറ്റം കുറിച്ചു. രജനികാന്തിന്റെ ജയിലറിൽ അനിരുദ്ധ് ഒരുക്കിയ ‘കാവാലാ’ എന്ന ഗാനവും ഹിറ്റ് ലിസ്റ്റിൽ കയറിക്കഴിഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ