സിനിമ-സീരിയൽ-നാടക നടൻ ടി എസ് രാജു അന്തരിച്ചു എന്ന വ്യാജ വാർത്ത പങ്കുവെച്ചതിൽ മാപ്പ് പറഞ്ഞ് നടൻ അജു വർഗീസ്. ഒരു സമൂഹമാധ്യമത്തിലെ വാർത്ത വിശ്വസിച്ചതാണ് തനിക്ക് പറ്റിയ അബദ്ധം. വ്യാജ വാർത്ത പങ്കുവെച്ചതിന് ടി എസ് രാജുവിനോടും കുടുംബത്തോടും മാപ്പ് പറയുന്നതായി അജു വർഗീസ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
ഇന്ന് രാവിലെ മുതലാണ് ടി എസ് രാജു അന്തരിച്ചു എന്ന വ്യാജ വാർത്ത സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. എന്നാൽ വാർത്ത വ്യാജമാണെന്നും
അദ്ദേഹം പൂർണ ആരോഗ്യവാനായിരിക്കുന്നുവെന്നും നടൻ കിഷോർ സത്യ ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചു. താൻ അദ്ദേഹത്തോട് രാവിലെയും സംസാരിച്ചു. വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്നും കിഷോർ സത്യ കുറിച്ചു. അജു വർഗീസ് ഉൾപ്പെടെ നിരവധി താരങ്ങളാണ് ടിഎസ് രാജുവിന്റെ മരണ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ടി എസ് രാജുവിനെ നേരിട്ട് വിളിച്ച് അജു വർഗീസ് ഖേദം അറിയിച്ചു. 'എനിക്ക് താങ്ങളെ വലിയ ഇഷ്ടമാണ്. ജോക്കറിലെ താങ്കളുടെ സംഭാഷണങ്ങൾ വ്യക്തിപരമായി ഞാൻ ജീവിതത്തിൽ ഉപയോഗിക്കുന്നതാണ്. അത് ഇങ്ങനെ തീരുമെന്ന് വിചാരിച്ചില്ല. വലിയ അബദ്ധമാണ് ഞാൻ കാണിച്ചത്. എന്നാൽ കൂടി ഒരുപാട് മാപ്പ്. എന്തായാലും താങ്കൾ ജീവിച്ചിരിക്കുന്ന വിവരം അറിഞ്ഞതിൽ സന്തോഷം തോന്നി' - അജു വർഗീസ് പറഞ്ഞു.
അതേസമയം വ്യാജ വാർത്ത പ്രചരിച്ചതിൽ ആരോടും പരാതിയില്ലെന്ന് ടിഎസ് രാജു പ്രതികരിച്ചു. 'എല്ലാവരും സത്യാവസ്ഥ അറിയാൻ എന്റെ വീട്ടിലെത്തി ബുദ്ധിമുട്ടിയതിൽ മാത്രമേ വിഷമമുള്ളൂ. തനിക്ക് ഈ മേഖലയിൽ ശത്രുക്കളില്ല. അജു വർഗീസിന്റെ പോസ്റ്റ് ആണ് പലരും അയച്ചു തന്നത്. അജു വർഗീസിനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. അദ്ദേഹത്തോട് വിരോധമില്ലെന്നും നേരിട്ട് വിളിച്ചതിൽ സന്തോഷമെന്നും ടിഎസ് രാജു പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ