എട്ടാം വയസ്സില്‍ അച്ഛന്‍ ലൈംഗികമായി ഉപദ്രവിച്ചു; തുറന്നു പറഞ്ഞ് ഖുശ്ബു

ഭാര്യയെയും മക്കളെയും തല്ലുന്നതും ഒരേയൊരു മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും ജന്മാവകാശമാണെന്ന് കരുതിയ വ്യക്തിയായിരുന്നു അച്ഛന്‍
ഖുശ്ബു/ഫയല്‍ ചിത്രം
ഖുശ്ബു/ഫയല്‍ ചിത്രം

ബാല്യകാലത്ത് നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷന്‍ അംഗവുമായ നടി ഖുശ്ബു. എട്ടാം വയസ്സില്‍ സ്വന്തം അച്ഛന്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും പതിനഞ്ചാം വയസ്സിലാണ് തനിക്കു അതു തുറന്നു പറയാന്‍ ധൈര്യം ലഭിച്ചതെന്നും ഖുശ്ബു പറഞ്ഞു. മോജോ സ്‌റ്റോറിക്കു വേണ്ടി ബര്‍ക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍.

ചെറുപ്പകാലത്ത് പീഡനത്തിന് ഇരയാകുമ്പോള്‍, അത് ആണായാലും പെണ്ണായാലും, ജീവിതകാലം മുഴുവന്‍ നീളുന്ന  മുറിപ്പാടാണ് മനസ്സില്‍ ഉണ്ടാക്കുന്നതെന്ന് ഖുശ്ബു പറഞ്ഞു. ''എന്റെ അമ്മയുടെ വിവാഹ ബന്ധം അങ്ങേയറ്റം മോശമായിരുന്നു. ഭാര്യയെയും മക്കളെയും തല്ലുന്നതും ഒരേയൊരു മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും ജന്മാവകാശമാണെന്ന് കരുതിയ  വ്യക്തിയായിരുന്നു അച്ഛന്‍. എട്ടാം വയസ്സിലാണ് പീഡനം നേരിട്ടു തുടങ്ങിയത്. എന്നാല്‍ പതിനഞ്ചാം വയസ്സില്‍ മാത്രമാണ് ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ തനിക്ക് ധൈര്യം വന്നത്'' 

എന്തൊക്കെ സംഭവിച്ചാലും ഭര്‍ത്താവ് ദൈവമാണെന്ന ചിന്താഗതി വച്ചു പുലര്‍ത്തിയിരുന്ന ആളാണ് അമ്മയെന്നും അതിനാല്‍ അച്ഛനെക്കുറിച്ച് പറഞ്ഞാല്‍ അമ്മ വിശ്വസിക്കില്ല എന്ന് ഭയന്നിരുന്നതായും ഖുശ്ബു പറഞ്ഞു. എന്തെങ്കിലും പറഞ്ഞാല്‍ കുടുംബത്തിലുള്ള മറ്റുള്ളവര്‍ അധിക്ഷേപം കേള്‍ക്കേണ്ടി വരുമെന്ന ആശങ്കയാണ് വര്‍ഷങ്ങളോളം മൗനം പാലിക്കാന്‍ കാരണം. എന്നാല്‍ 15 വയസ്സ് എത്തിയതോടെ ഇതിനൊരു അവസാനം വേണമെന്ന തോന്നലില്‍ നിന്നാണ് എതിര്‍പ്പ് പ്രകടിപ്പിച്ചു തുടങ്ങിയത്.

16 വയസ്സ് എത്തും മുമ്പുതന്നെ അച്ഛന്‍  ഉപേക്ഷിച്ചു പോവുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക  എവിടെ നിന്ന് ലഭിക്കുമെന്നു പോലും അറിയാത്ത അവസ്ഥയായിരുന്നു അന്നെന്നും ഖുശ്ബു വെളിപ്പെടുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com