സാമന്ത പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു ശാകുന്തളം. വലിയ പ്രതീക്ഷയിലാണ് ചിത്രം തിയറ്ററിൽ എത്തിയത്. എന്നാൽ ആരാധകരെ തൃപ്തിപ്പെടുത്താൻ ചിത്രത്തിനായില്ല. വൻ ബജറ്റിൽ ഒരുങ്ങിയ ചിത്രം തെലുങ്ക് സിനിമയിലെ തന്നെ ഏറ്റവും വലിയ പരാജയ ചിത്രമായിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പരാജയത്തേക്കുറിച്ച് നിർമാതാവ് ദിൽ രാജു തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.
25 വർഷത്തെ തന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രമാണ് ശാകുന്തളം എന്നാണ് ദിൽ രാജു പറഞ്ഞത്. 20 കോടി രൂപയുടെ നഷ്ടമാണ് സിനിമമൂലമുണ്ടായത്. ചിത്രത്തേക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ടായിരുന്നുവെന്നും ദിൽ രാജു വ്യക്തമാക്കി. ‘‘2017 എന്റെ കരിയറിലെ മികച്ച വർഷമായിരുന്നു. നേനു ലോക്കൽ, ശതമാനം ഭവതി, മിഡിൽ ക്ലാസ് അബ്ബായി തുടങ്ങി ലാഭം കിട്ടിയ ഒരുപാട് സിനിമകൾ ഉണ്ടായി. അൻപത് സിനിമകൾ നിർമിച്ചവയിൽ നാലോ അഞ്ചോ സിനിമകളാണ് നഷ്ടമുണ്ടാക്കിയത്. എന്നാൽ 25 വർഷത്തെ സിനിമാ കരിയറിൽ എനിക്ക് ഏറ്റവും നഷ്മുണ്ടാക്കിയ സിനിമയാണ് ശാകുന്തളം.’’–ദിൽ രാജു.
ചിത്രത്തിന്റെ പരാജയം താൻ സമ്മതിക്കുന്നതായും ഉൾക്കൊള്ളുന്നതായും ദിൽ രാജു പറഞ്ഞു. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിരുന്നെങ്കിൽ അതൊരു ബ്ലോക്ക് ബസ്റ്ററായേനേ. എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കും. ആ സിനിമയിൽ അത്രയേറെ വിശ്വാസമുണ്ടായിരുന്നതുകൊണ്ടാണ് റിലീസീന് നാലുദിവസം മുമ്പ് പ്രിവ്യൂ ഷോ നടത്തിയത്. പക്ഷേ കണക്കുകൂട്ടലുകൾ തെറ്റിപ്പോയി- അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്നതയ്ക്കൊപ്പം ദേവ് മോഹനാണ് ചിത്രത്തിൽ നായകനായി എത്തിയത്. ഗുണശേഖർ സംവിധാനം ചെയ്ത ചിത്രം അഭിജ്ഞാനശാകുന്തളത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. എന്നാൽ ആദ്യ ദിവസം മുതൽ ചിത്രത്തേക്കുറിച്ച് മോശം റിപ്പോർട്ടുകളാണ് പുറത്തുവന്നത്. 65 കോടിക്ക് മേലെ മുതൽമുടക്കിലാണ് ചിത്രം ഒരുക്കിയത്. എന്നാൽ തിയറ്ററിൽ നിന്ന് 10 കോടി രൂപയിൽ താഴെ കളക്ഷൻ മാത്രമാണ് നേടാനായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ