രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക്; നീക്കം ചെയ്തില്ലെങ്കില്‍ ശക്തമായ നടപടി, സാമൂഹിക മാധ്യമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഇത്തരം വ്യാജ വിവരങ്ങള്‍ക്കെതിരെ പോരാടാനുള്ള നിയമപരമായ ബാധ്യത സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ക്കുണ്ടെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍. 
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന നടി രശ്മികാ മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് മന്ത്രിയുടെ മുന്നറിയിപ്പ്. 

ഇത്തരം വ്യാജ വിവരങ്ങള്‍ക്കെതിരെ പോരാടാനുള്ള നിയമപരമായ ബാധ്യത സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ക്കുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഐടി നിയമം അനുസരിച്ച് ഉപഭോക്താക്കള്‍ തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നില്ലെന്ന് എല്ലാ സാമൂഹിക മാധ്യമങ്ങളും ഉറപ്പുവരുത്തണം. സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞാല്‍ 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്തിരിക്കണം. ഇല്ലെങ്കില്‍ റൂള്‍ 7 പ്രയോഗിക്കുകയും കമ്പനി കോടതി കയറേണ്ട സ്ഥിതിവിശേഷവും വന്നു ചേരും. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന ഏറ്റവും അപകടകരമായ പുതിയ രീതിയാണ് ഡീപ്പ് ഫേക്കുകളെന്നും അതിനെ പ്ലാറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും മന്ത്രി തന്റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

യഥാര്‍ത്ഥമെന്ന് തോന്നുന്ന തരത്തില്‍ അത്യാധുനിക എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിര്‍മിക്കുന്ന വ്യാജ ചിത്രങ്ങളും വിഡിയോകളും ശബ്ദങ്ങളുമാണ് ഡീപ്പ് ഫേക്കുകള്‍ എന്നറിയപ്പെടുന്നത്. ഇവ വ്യാജമാണെന്ന് തിരിച്ചറിയുക വലിയ പ്രയാസമാണ്. ഡീപ്പ് ഫേക്കുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി മാധ്യമപ്രവര്‍ത്തകനായ അഭിഷേക് പങ്കുവെച്ച പോസ്റ്റ് ആണ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പങ്കുവെച്ചത്. 

നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അമിതാബ് ബച്ചനും അഭിഷേകിന്റെ പോസ്റ്റ് പങ്കുവെച്ചു. 

നിരവധി സെലിബ്രിറ്റികളുടെ നഗ്‌ന, അര്‍ധനഗ്‌ന ഡീപ്പ് ഫേക്ക് ചിത്രങ്ങളും വിഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മലയാളികളായ പ്രായപൂര്‍ത്തിയാവാത്ത സോഷ്യല്‍ മീഡിയാ താരങ്ങളുടെ ഡീപ്പ് ഫേക്കുകളും ഇതിനോടകം വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com