സൈജു കുറുപ്പിനെ നായകനാക്കി നൗഷാദ് സഫ്രോൺ സംവിധാനം ചെയ്യുന്ന 'പൊറാട്ട് നാടകം' സിനിമയുടെ റിലീസിനു വിലക്ക്. പകർപ്പവകാശ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ സെൻസറിങ്ങും റിലീസും എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജാണ് വിലക്ക് ഏർപ്പെടുത്തിയത്. എഴുത്തുകാരനും സംവിധായകനുമായ വിവിയൻ രാധാകൃഷ്ണനും നിർമാതാവ് അഖിൽ ദേവുമാണ് സിനിമക്കെതിരെ പരാതി നൽകിയത്.
ഈ സിനിമയുടെ യഥാർഥ തിരക്കഥ വിവിയൻ രാധാകൃഷ്ണന്റേതാണെന്നതാണ് വാദം. 'ശുഭം' എന്ന് പേരിട്ടിരുന്ന ഈ തിരക്കഥ സിനിമയാക്കാൻ എൽഎസ്ഡി പ്രൊഡക്ഷൻസ് മാനേജിങ് ഡയറക്ടറായ അഖിൽ ദേവിന് വർഷങ്ങൾക്ക് മുൻപേ വിവിയൻ കൈമാറിയിരുന്നു. തുടർന്ന് നായക വേഷം ചെയ്യുന്നതിനായി അഖിൽ ദേവ് മുഖേനെ വിവിയൻ രാധകൃഷ്ണൻ നടൻ സൈജു കുറുപ്പിനെ സമീപിച്ചിരുന്നു. അദ്ദേഹത്തിന് വായിക്കാൻ തിരക്കഥ കൈമാറുകയും ചെയ്തു. എന്നാൽ ഇതേ തിരക്കഥ സുനീഷ് വാരനാടിന്റെ തിരക്കഥയെന്ന രീതിയിൽ 'പൊറാട്ട് നാടകം' എന്ന പേരിൽ ഇവർ സിനിമയാക്കിയെന്നാണ് അഖിൽ ദേവും വിവിയൻ രാധാകൃഷ്ണനും ആരോപിക്കുന്നത്.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുമ്പോഴാണ് തങ്ങളുടെ തിരക്കഥ തട്ടിയെടുത്ത വിവരം ശ്രദ്ധയിൽപ്പെട്ടത്. മനുഷ്യത്വമില്ലാത്ത രീതിയിൽ സിനിമാ മേഖലയിൽ ഈയിടെയായി ഇത്തരം കേസുകൾ നിരവധിയുണ്ട്, എന്ത് ചെയ്യണെമന്നറിയാതെയും, ഭീഷണികളും കാരണം ആരും ഇതു പുറത്തു പറയാറില്ല, ഇത്തരത്തിൽ സ്വാർത്ഥ ചിന്താഗതിയോടെ മറ്റുള്ളവരുടെ കഴിവുകളും അംഗീകാരങ്ങളും തട്ടിയെടുത്ത് ജനമധ്യത്തിൽ പേരെടുത്ത് നിൽക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിദ്ദിഖിന്റെ സഹ സംവിധായകനായി പ്രവർത്തിച്ചിരുന്ന നൗഷാദ് സഫ്രോണാണിന്റെ ആദ്യ ചിത്രമാണ് പൊറാട്ട് നാടകം. ലൈറ്റ് ആന്റ് സൗണ്ട് ഉടമയായ അബു എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, സുനിൽ സുഖദ, നിർമ്മൽ പാലാഴി, ബാബു അന്നൂർ, അനിൽ ബേബി, ചിത്രാ ഷേണായ്, ഐശ്വര്യ മിഥൻ കോറോത്ത്, ജിജിന, ചിത്രാ നായർ, ഗീതി സംഗീത എന്നിവരാണ് മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ