നടൻ മൻസൂർ അലി ഖാന്റെ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി നടി തൃഷ. ലിയോ സിനിമയിൽ തൃഷയ്ക്കൊപ്പം ബെഡ് റൂം സീനിൽ അഭിനയിക്കണം എന്നാണ് താൻ ആഗ്രഹിച്ചത് എന്നാണ് മൻസൂർ അലി ഖാൻ പറഞ്ഞത്. നടന്റെ അപകീർത്തി പരാമർശം വലിയ ചർച്ചയായതിന് പിന്നാലെയാണ് തൃഷ വിമർശനവുമായി എത്തിയത്. മൻസൂറിനെ പോലെയുള്ള ആളുകൾ മാനവരാശിക്കുതന്നെ അപമാനമാണ് എന്നാണ് താരം കുറിച്ചത്.
നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ എന്നെക്കുറിച്ച് മൻസൂർ അലി ഖാൻ സംസാരിക്കുന്ന വിഡിയോ ശ്രദ്ധയിൽപ്പെട്ടു. ഞാനിതിനെ ശക്തമായി അപലപിക്കുന്നു. അത് ലിംഗ വിവേചനവും അനാദരവും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതും മോശം ചിന്തയോടുള്ളതുമാണ്. അയാൾക്ക് ഇനിയും എന്തുവേണമെങ്കിലും ആഗ്രഹിക്കാം. പക്ഷേ അയാളെപ്പോലെയുള്ള ആളുകൾക്കൊപ്പം സ്‌ക്രീൻ സ്പേസ് പങ്കിടാത്തത് ആശ്വാസകരമായി കാണുന്നു. എന്റെ സിനിമാ ജീവിതത്തിൽ ഇനി അത് ഉണ്ടാകുകയുമില്ല. അദ്ദേഹത്തെപ്പോലുള്ളവരാണ് മനുഷ്യരാശിക്ക് ചീത്തപ്പേരുണ്ടാക്കുന്നത്. - തൃഷ കുറിച്ച്.
ഒരു അഭിമുഖത്തിനിടെയാണ് മൻസൂർ അലി ഖാൻ നടിയെക്കുറിച്ച് മോശം രീതിയിൽ സംസാരിച്ചത്. വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയിൽ മൻസൂർ അലി ഖാൻ വേഷമിട്ടിരുന്നു. ചിത്രത്തിലെ നായികയായ തൃഷയ്ക്കൊപ്പം കോമ്പിനേഷൻ സീനുകളൊന്നും ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ചായിരുന്നു മൻസൂറിന്റെ പരാമർശം.
തൃഷയ്ക്കൊപ്പം അഭിനയിക്കണം എന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. തൃഷയ്ക്കൊപ്പം അഭിനയിക്കുന്നുവെന്ന് കേട്ടപ്പോൾ, സിനിമയിൽ ഒരു കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് ഞാൻ കരുതി. എന്റെ മുൻകാല സിനിമകളില്‍ മറ്റു നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ അവരെയും കൊണ്ടുപോകുമെന്ന് കരുതി. ഞാൻ ഒരുപാട് ബലാത്സംഗ രംഗങ്ങൾ ചെയ്തിട്ടുണ്ട്. അത് എനിക്ക് പുതിയ കാര്യമല്ല. എന്നാൽ കശ്മീരിലെ ഷൂട്ടിങ്ങിനിടെ സെറ്റിൽവച്ച് അവർ തൃഷയെ കാണിച്ചതുപോലുമില്ല’- മൻസൂർ അലി ഖാൻ പറഞ്ഞു.
ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജും മൻസൂർ അലി ഖാനെതിരെ രംഗത്തെത്തി. തൃഷയുടെ കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു ലോകേഷിന്റെ പ്രതികരണം. ‘മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിരാശയും രോഷവും തോന്നി. സ്ത്രീകൾ, സഹ കലാകാരന്മാർ, പ്രഫഷനലുകൾ എന്നിവരോടുള്ള ബഹുമാനം വിലമതിക്കാനാവാത്ത ഒന്നായിരിക്കണം. അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തെ അപലപിക്കുന്നു.- ലോകേഷ് എക്സിൽ കുറിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ