'ചേരി ഭാഷ അറിയില്ല'; ഖുശ്ബുവിനെതിരെ രൂക്ഷ വിമർശനം, ഫ്രഞ്ച് അർത്ഥമാണ് ഉദ്ദേശിച്ചതെന്ന് വിശദീകരണം

ഖുശ്ബു
ഖുശ്ബു

ചേരി ഭാഷ പ്രയോ​ഗത്തിൽ ബിജെപി അം​ഗവും നടിയുമായ ഖുശ്ബുവിന് എതിരെ രൂക്ഷ വിമർശനം. മൻസൂർ അലി ഖാൻ വിവാദത്തിൽ ഡിഎംകെ പ്രവർത്തകനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് നടി ചേരി ഭാഷ എന്ന് പ്രയോ​ഗിച്ചത്.  മോശം ഭാഷ എന്ന അർഥത്തിലാണ് താരം ചേരി ഭാഷ എന്ന് പ്രയോ​ഗിച്ചത്.  വലിയ വിമർശനങ്ങൾ നേരിട്ടതിനു പിന്നാലെ ഖുശ്ബു വിശദീകരണവുമായി എത്തി. എന്നാൽ അത് കൂടുതൽ വിമർശനങ്ങളിലേക്കാണ് നയിച്ചിരിക്കുന്നത്. 

തൃഷയെ പരാമർശിച്ചുകൊണ്ടുള്ള മൻസൂർ അലി ഖാൻറെ സ്ത്രീവിരുദ്ധ പ്രസ്താവനകളിൽ നടപടിയെടുക്കുന്നതിൽ ദേശീയ വനിതാ കമ്മിഷൻ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് ഡിഎംകെ പ്രവർത്തകൻ രം​ഗത്തെത്തി. ഇതിനെ വിമർശിച്ചുകൊണ്ടാണ് ഖുശ്ബു കുറിപ്പ് പങ്കുവച്ചത്. 

"ഡിഎംകെ ഗുണ്ടകൾ ഇതാണ് ചെയ്യുന്നത്. ഇവരും ഒരു സ്ത്രീയെ അപമാനിക്കുകയാണ്. ക്ഷമിക്കണം. നിങ്ങളുടെ ചേരി ഭാഷയിൽ എനിക്ക് സംസാരിക്കാനാവില്ല. വിഷയത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നറിയാൻ നിങ്ങളൊന്ന് ഉണർന്നെണീറ്റ് നോക്കണം. ഡിഎംകെ നിങ്ങളെ നിയമങ്ങൾ പഠിപ്പിക്കുന്നില്ലെങ്കിൽ ഞാൻ നിങ്ങളെയോർത്ത് ലജ്ജിക്കുന്നു. നിങ്ങളെപ്പോലെയുള്ള വിഡ്ഢികളാണ് ചുറ്റുമുള്ളതെന്നോർത്ത് നിങ്ങളുടെ നേതാവിനും ലജ്ജിക്കാം"- എന്നാണ് താരം കുറിച്ചത്. 

നീലം കൾച്ചറൽ സെന്റർ ഉൾപ്പടെ ഖുശ്ബുവിന്റെ ചേരി ഭാഷ പ്രയോ​ഗത്തെ വിമർശിച്ചുകൊണ്ട് എത്തി. ചരിത്രമോ സംസ്കാരമോ ഒരു സമൂഹത്തിൻറെ ജീവിതമോ പരിഗണിക്കാതെ ബഹുമാനക്കുറവിനെ സൂചിപ്പിക്കാൻ ഒരു പ്രാദേശിക പ്രയോഗത്തെ സാധാരണവത്കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അവർ കുറിച്ചു. വൈകാതെ വിശദീകരണവുമായി താരം എത്തുകയായിരുന്നു. 

ചേരി എന്ന് കുറിച്ചപ്പോൾ താൻ ഉദ്ദേശിച്ചത് ആ വാക്കിൻറെ ഫ്രഞ്ച് അർഥമാണ് എന്നാണ് ഖുശ്ബു പറഞ്ഞത്. എന്റെ പോസ്റ്റിലെ ഭാഷയെ വിമർശിച്ച ഒരു വിഭാഗം ആളുകൾ സ്ത്രീകളുടെ മാന്യത ചോദ്യംചെയ്യപ്പെടുന്നിടത്ത് നിശബ്ദരാണ്. എൻറെ അമ്മ പകർന്നുതന്ന മൂല്യങ്ങളിൽ എന്നും അഭിമാനിക്കുന്ന ആളാണ് ഞാൻ. ദരിദ്രരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ നിന്നിട്ടുള്ള ആളാണ് ഞാൻ. ചിന്ത കൂടാതെ തീർപ്പുകളിൽ എത്തിച്ചേരുന്ന നിങ്ങളുടെ വൃത്തികെട്ട തലച്ചോറിലാണ് വിവേചനം ഉള്ളത്. 2 മിനുറ്റിൻറെ പ്രശസ്തി ലക്ഷ്യമാക്കി എൻറെ ശ്രദ്ധ ആകർഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ് ഇത്", ഖുഷ്ബു കുറിച്ചു. ഈ പ്രതികരണത്തിനെതിരെയും സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com