ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യൻ എൻട്രിയായ '2018'ന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ഒരുങ്ങുന്നു. കേരള ചരിത്രത്തിലെ നിർണായകമായ എംവി കൈരളി എന്ന ചരക്ക് കപ്പലിന്റെ തിരോധാനത്തെ ആധാരമാക്കിയാണ് ചിത്രം വരുന്നത്. ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായും സംവിധായകൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോസി ജോസഫിന്റെതാണ് തിരക്കഥ. ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ മോഡിലാണ് ചിത്രം എന്നാണ് സൂചന. കേരള ഷിപ്പിംഗ് കോർപ്പറേഷന്റെ ചരക്കുകപ്പലായ എംവി കൈരളി 1979 ജൂൺ 30ന് ഗോവയിൽ നിന്ന് ജർമ്മനിയിലേക്ക് 20,000 ടൺ ഇരുമ്പയിരുമായി പുറപ്പെട്ടതിന് പിന്നാലെയാണ് അപ്രത്യക്ഷമാകുന്നത്. കോട്ടയം സ്വദേശി മരിയദാസ് ജോസഫ് ക്യാപ്റ്റനും എറണാകുളം സ്വദേശി അബി മത്തായി ചീഫ് എൻജിനീയറും മലപ്പുറം സ്വദേശി ബേബി സെബാസ്റ്റിയൻ റേഡിയോ ഓഫീസറുമായ കപ്പലിൽ 23 മലയാളികളുൾപ്പെടെ 51 പേരുണ്ടായിരുന്നു. നോർവെയിൽ നിർമ്മിച്ച സാഗ സോഡ് എന്ന കപ്പലാണ് പിന്നീട് എംവി കൈരളിയെന്ന കേരളത്തിന്റെ സ്വന്തം കപ്പലായത്.
കൈരളി കപ്പലിന് എന്ത് സംഭവിച്ചുവെന്നതറിയാനുള്ള തുടർ അന്വേഷണങ്ങൾ ഒന്നും തന്നെ ഫലം കണ്ടില്ല. ഏറെ ചരിത്ര പ്രാധാന്യമുള്ള എംവി കൈരളിയുടെ തിരോധാനവും വിജയം കണ്ടെത്താത്ത അന്വേഷണവുമാണ് സിനിമയാവുക. 2024 അവസാനത്തോടെ സിനിമയിലേക്ക് കടക്കും.
2018ന്റെ ഓസ്കർ നോമിനേഷനുള്ള പ്രചരണങ്ങൾക്കായി ഇപ്പോൾ ലോസ് ആഞ്ചൽസിലാണ് ജൂഡ് ആന്തണി. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിത കോശി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ