മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം. അപർണ ബാലമുരളി തെന്നിന്ത്യയിലെ മികച്ച നായികയായി മാറുന്നത് ചിത്രത്തിലൂടെയാണ്. എന്നാൽ ചിത്രത്തിൽ നായികയാവേണ്ടിയിരുന്നത് അപർണ ആയിരുന്നില്ല. സായ് പല്ലവിയെയാണ് ചിത്രത്തിലെ നായികയായി തീരുമാനിച്ചിരുന്നത് എന്നാണ് നിർമാതാവ് സന്തോഷ് ടി കുരുവിള പറയുന്നത്. അഡ്വാൻസ് വരെ നൽകിയെന്നും എന്നാൽ വിദേശത്ത് പരീക്ഷ എഴുതാൻ പോകേണ്ടി വന്നതിനാൽ സിനിമ ചെയ്യാനായില്ല എന്നുമാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞത്.
‘മഹേഷിന്റെ പ്രതികാരത്തിൽ അപർണ ബാലമുരളി അല്ലായിരുന്നു ആദ്യ നായിക. ഞാൻ ആദ്യം അഡ്വാൻസ് ചെക്ക് നൽകിയത് സായ് പല്ലവിക്കാണ്. അൻവർ റഷീദ് പ്രേമം പടം കഴിഞ്ഞ ശേഷം, നല്ല നടിയാണ് കയ്യോടെ അഡ്വാൻസ് കൊടുത്തോളു എന്ന് എന്നോട് പറഞ്ഞതനുസരിച്ചാണ് കൊച്ചിയിലെ ഇന്റർനാഷനൽ ഹോട്ടലിന്റെ മുന്നിൽ വെച്ച് ചെക്കെഴുതി ഞാൻ കൊടുക്കുന്നത്. എനിക്കൊപ്പം ആഷിഖ് അബുവും ഉണ്ടായിരുന്നു. അൻവറിന്റെ പടം വലിയ ഹിറ്റായി. പക്ഷേ ആ കുട്ടിക്ക് എന്തോ പരീക്ഷയോ മറ്റോ ആയിട്ട് ജോർജിയയിൽ ആയിപ്പോയി. നമുക്ക് സിനിമ നീട്ടി വയ്ക്കാൻ യാതൊരു താല്പര്യവും ഇല്ലാത്തത് കൊണ്ട് പിന്നീട് നമ്മൾ കൊണ്ടുവന്ന നടിയാണ് അപർണ ബാലമുരളി. അവരിപ്പോൾ നാഷണൽ അവാർഡ് വരെ വാങ്ങിച്ചു.’- സന്തോഷ് ടി കുരുവിള പറഞ്ഞു.
ആഷിഖ് അബു സംവിധാനം ചെയ്ത മായനദിയിലും നായികയെ മാറ്റേണ്ടിവന്നു എന്നും നിർമാതാവ് കൂട്ടിച്ചേർത്തു. സിനിമയിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് ആലപ്പുഴക്കാരിയായ ഒരു പുതുമുഖ നടിയെയാണ്. കോസ്റ്റ്യൂം നൽകിയപ്പോൾ സ്ലീവ് ലസ് ഇടാൻ പറ്റില്ലെന്ന് പറഞ്ഞു. പിന്നീട് പല കാര്യങ്ങൾക്കും മുടക്കു പറഞ്ഞതോടെയാണ് ഐശ്വര്യ ലക്ഷ്മിയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത് എന്നാണ് സന്തോഷ് ടി കുരുവിള പറഞ്ഞത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ