നാളെ നടക്കുന്ന 69ാ മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ തന്നെ ക്ഷണിച്ചിട്ടില്ലെന്നും തനിക്കൊപ്പം ജൂറിയുടെ ഭാഗമായിരുന്ന മറ്റുള്ളവര്‍ക്ക് ക്ഷണം വന്നുവെന്നും സംവിധായകന്‍ സജിന്‍ ബാബു. ഔദ്യോഗികമായി ഇ-മെയിലോ ഫോണ്‍ കോളുകളോ ലഭിച്ചിട്ടില്ലെന്നും ഒഴിവാക്കലിന്റെ കാരണം വ്യക്തമല്ലെന്നും സജിന്‍ ബാബു പറഞ്ഞു. ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റാകാം കാരണമെന്നും സജിന്‍ ബാബു പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് സജിന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഔദ്യോഗിക ഇമെയിലോ ഫോണ്‍ കോളോ ലഭിക്കാത്തതിനാല്‍ എന്‍എഫ്എ സെല്ലുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. ഈ ഒഴിവാക്കലിന്റെ കാരണം അറിയിച്ചിട്ടില്ല. സഹ ജൂറി അംഗങ്ങളും അഭ്യുദയകാംക്ഷികളും ഇതിന് പിന്നിലെ കാരണം മനസ്സിലാക്കാന്‍ എന്‍എഫ്എ സെല്ലുമായി ബന്ധപ്പെട്ടപ്പോഴും വ്യക്തമായ മറുപടി ലഭിച്ചില്ല.
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതിന് ശേഷം എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇതിന് കാരണം എന്ന് ഊഹിക്കുന്നുവെന്നും സജിന്‍ പറയുന്നു. 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായി കേരള സ്‌റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ഒരു സിനിമ സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ പിഴവ് ചൂണ്ടിക്കാട്ടിയിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് അല്‍പ സമയത്തിനകം കെഎസ്എഫ്ഡിസിയിലെ ഒരു പ്രമുഖനില്‍ നിന്ന് ഫാണ്‍ വന്നു. ആരെയും കുറ്റപ്പെടുത്തലല്ല ഉദ്ദേശമെന്ന് മറുപടിയും പറഞ്ഞു. ദേശീയ ചലച്ചിത്ര അവാര്‍ഡിന് ഒരു സിനിമ സമര്‍പ്പിക്കുമ്പോള്‍ അടിസ്ഥാന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതില്‍ സംഭവിച്ച തെറ്റ് ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ് ആഗ്രഹിച്ചത്, പ്രത്യേകിച്ച് കെഎസ്എഫ്ഡിസി പോലുള്ള ഒരു സംഘടനയില്‍ നിന്ന് ഇത് സംഭവിക്കരുതെന്ന് മറുപടി പറഞ്ഞതായും സംവിധായകന്‍ വ്യക്തമാക്കി.
വിഷയത്തെക്കുറിച്ച് എന്‍എഫ്ഡിസിയുമായി സംസാരിക്കാമെന്ന് മറുപടിയും ലഭിച്ചു. ജൂറിയുടെ ഏതെങ്കിലും വെളിപ്പെടുത്തല്‍ ഭാവിയില്‍ ജൂറി അംഗത്തെ വിലക്കുന്നതിന് കാരണമായേക്കാമെന്ന് സെല്ലില്‍ നിന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഇ മെയില്‍ ലഭിച്ചു. ഒരു ഘട്ടത്തിലും ജൂറി ചര്‍ച്ചകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും ഒരു ചലച്ചിത്ര നിര്‍മ്മാതാവ് എന്ന നിലയില്‍ സഹസംവിധായകരുടെ സാധ്യതകളെ ഹനിക്കുന്ന രീതികള്‍ വെളിച്ചത്തുകൊണ്ടുവരേണ്ടത് കടമയാണെന്ന് മറുപടി മെയില്‍ നല്‍കിയെന്നും സജിന്‍ പറയുന്നു. സജിന്‍ ബാബുവിന് പിന്തുണ അറിയിച്ചുകൊണ്ട് സംവിധായിക ഇന്ദുലക്ഷ്മിയും പ്രതികരിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ