ജയജയജയജയഹേ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാപ്രേമികളും ഹൃദയം കവർന്ന സംവിധായകനാണ് വിപിൻ ദാസ്. ഇപ്പോൾ ബോളിവുഡ് സൂപ്പർതാരം ആമിർ ഖാനെ കണ്ട സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ചിത്രം കണ്ട് ആമിർ ഖാൻ വിപിന് സന്ദേശം അയക്കുകയായിരുന്നു. വൈകാതെ സൂപ്പർതാരം വിപിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ആമിറിനൊപ്പമുള്ള ചിത്രങ്ങളും ആമിർ അയച്ച സന്ദേശവും പങ്കുവച്ചാണ് വിപിന്റെ കുറിപ്പ്.
വിപിന്റെ കുറിപ്പ് വായിക്കാം
'ഒരു ദിവസം, ഒരു ചെറിയ ടൗണില്‍ നിന്നുള്ള സംവിധായകന്‍ സാധനങ്ങള്‍ വാങ്ങാനായി പലചരക്ക് കടയില്‍ പോയതായിരുന്നു. അപ്പോഴാണ് തന്റെ ചെറിയ സിനിമയായ ജയജയജയജയഹേയെക്കുറിച്ച് സൂപ്പര്‍സ്റ്റാറില്‍ നിന്ന് ഒരു സന്ദേശം ലഭിക്കുന്നത്. താരെ സമീന്‍ പര്‍ പോലെയായിരുന്നു. ഹായ് വിപിന്‍ ദിസ് ഈസ് ആമിര്‍ ഖാന്‍ എന്ന് പറഞ്ഞിരിക്കുന്നതുകൂടി കണ്ടതോടെ സ്വപ്‌നമാണെന്നുതോന്നി. ആ നിമിഷം ഞാന്‍ എന്റെ ആദ്യത്തെ ഹൃദയാഘാതത്തെ അതിജീവിച്ചു.
കുറച്ചു നാള്‍ക്കു ശേഷം അദ്ദേഹത്തിനു മുന്നില്‍ ആദ്യമായി ഇരുന്നപ്പോള്‍ എന്റെ ചെറിയ ജീവിതം എന്റെ കണ്ണില്‍കൂടി മിന്നിമറഞ്ഞു.
ഞങ്ങൾ പങ്കിട്ട ഓരോ മീറ്റിംഗുകളും കഥകളും സിനിമകളും ഭക്ഷണവും എനിക്ക് എന്നന്നേക്കും വിലപ്പെട്ടതാണ്. എന്റെ ആരോഗ്യത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും അദ്ദേഹം കാണിക്കുന്ന കരുതലും എന്നോടുള്ള സൗഹൃദവും എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത കാര്യമാണ്, അത് എക്കാലവും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആമിർ സാറിന്റെ സ്നേഹത്തിന് നന്ദി. ഈ നന്ദി എന്റെ സിനിമയിൽ അഭിനയിച്ച പ്രിയപ്പെട്ട അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും ജയഹേ പ്രേമികളോടും പങ്കിടുന്നു. എല്ലാവർക്കും നന്ദി.'
ആമിർ അയച്ച സന്ദേശം ഇങ്ങനെ
പ്രിയപ്പെട്ട വിപിൻ ദാസ്, ഇത് ആമിർ ഖാൻ ആണ് , പ്രസന്നയിൽ നിന്നാണ് നിങ്ങളുടെ നമ്പർ എനിക്ക് ലഭിച്ചത്. വിപിൻ, ഞാൻ നിങ്ങളുടെ സിനിമ ജയജയജയ ജയഹേ കണ്ടു, എത്ര മനോഹരമായ ചിത്രമാണ് അത്. എനിക്ക് ഇത് ശരിക്കും ഇഷ്ടപ്പെട്ടു, എത്ര മനോഹരമായാണ് അത് എടുത്തിരിക്കുന്നത്. കഥാപാത്രങ്ങളെ വളരെ നന്നായി എഴുതുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും മനോഹരമായ ഒരു സിനിമ നിർമിച്ചതിന് വളരെ നന്ദി വിപിൻ. അത് എന്റെ ഹൃദയത്തെ സന്തോഷവും പ്രതീക്ഷയും കൊണ്ട് നിറച്ചു. നിങ്ങൾക്ക് സൗകര്യപ്രദമായ ഒരു ദിവസം നിങ്ങളോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് സാധ്യമാകുമ്പോൾ ദയവായി എന്നെ അറിയിക്കുക. സ്നേഹത്തോടെ ആമിർഖാൻ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ