ഒരു അഡാര്‍ ലവ് സിനിമയിലെ ഒരു ഫ്രീക്ക് പെണ്ണേ എന്ന ഗാനം വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. തന്റെ പാട്ട് ഷാന്‍ റഹ്മാന്‍ അടിച്ചുമാറ്റി എന്ന ആരോപണവുമായി ഗായകനും സംഗീതസംവിധായകനുമായി സത്യജിത്ത് രംഗത്തെത്തുകയായിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷാന്‍ റഹ്മാന്‍. ഇതുവരെ തനിക്ക് അടിച്ചുമാറ്റി എന്ന പേര് കിട്ടിയിട്ടില്ലെന്നും തന്റെ പാട്ടുകളില്‍ ഫ്രീക്ക് പെണ്ണേ അടിച്ചുമാറ്റല്‍ ആണെങ്കില്‍ തനിക്ക് അത് തിരുത്തണം എന്നാണ് ഷാന്‍ പത്രക്കുറിപ്പില്‍ കുറിച്ചത്.
ഒമർ ലുലുവാണ് സോഷ്യൽ മീഡിയയിൽ കേട്ട ഒരു പാട്ട് സിനിമയിലെടുക്കണം എന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചത്. ഇതനുസരിച്ച് കാക്കനാടുള്ള വീട്ടിൽ വച്ച് സത്യജിത്തിനെ കണ്ടു. പാട്ട് കേട്ടപ്പോൾ ഇഷ്ടപ്പെട്ടു. യഥാർത്ഥ വരികൾ നിലനിർത്തിക്കൊണ്ടുതന്നെ പാട്ട് പ്രൊഡ്യൂസ് ചെയ്യാമെന്നാണ് പറഞ്ഞത്. നഷ്‌ടപ്പെടുമായിരുന്ന ഒരു ഗാനം പ്രൊഡ്യൂസ് ചെയ്യാന്‍ സഹായിക്കുക മാത്രമാണ് താനും ഒമറും ചെയ്തത്. ഞാൻ ചിട്ടപ്പെടുത്താത്ത പാട്ടുകളുടെ ക്രെഡിറ്റ് ഞാൻ ഒരിക്കലും എടുത്തിട്ടില്ല. അതേ സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം ഉൾപ്പെടെ.
സത്യജിത്തിന്റെ പേര് കമ്പോസർ ആയും തൻറെ പേര് മ്യൂസിക് പ്രൊഡ്യൂസർ ആയും വയ്ക്കാനാണ് 24/7 എന്ന ഓഡിയോ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നത്. തുടക്കത്തിൽ ആ ഗാനം കടുത്ത ആക്രമണത്തിന് ഇരയായതിനെ തുടർന്ന് യൂട്യൂബിൽ പാട്ട് നോക്കിയില്ല എന്നാണ് ഷാൻ പറഞ്ഞത്. ഇന്ന് മുതൽ ഈ പാട്ട് എവിടെയുണ്ടോ അവിടെ എല്ലായിടത്തും മാറ്റങ്ങൾ വരുത്തും. സത്യജിത്തിന് സമാധാനമാകുമെന്ന് വിശ്വസിക്കുന്നുവെന്നും ഷാൻ തന്‍റെ വിശദീകരണ കുറിപ്പില്‍ പറയുന്നു.
ഞങ്ങൾ അവസരങ്ങൾ നൽകുമ്പോൾ ആളുകൾ അത് നിസ്സാരമായി എടുക്കുന്നത് കാണുമ്പോൾ ശരിക്കും സങ്കടമുണ്ട്. ഭാവിയിൽ അത്തരം അവസരങ്ങൾ നൽകുന്നതിന് മുമ്പ് ഇത് എന്നെ രണ്ടുതവണ ചിന്തിക്കാൻ പ്രേരിപ്പിക്കും. അതിശയകരമായ ചില ഗാനങ്ങൾ സൃഷ്ടിക്കാനും മികച്ച കരിയറിനും സത്യജിത്തിന് എന്റെ ആത്മാർത്ഥമായ ആശംസകൾ. നിങ്ങൾക്കെല്ലാം വേണ്ടി ഞാൻ ഒരുപാട് പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. പട്ടണത്തിൽ ഭൂതം മുതൽ മലർവാടി, തട്ടം, ജെഎസ്ആർ, ഗോദ, മിന്നൽ, ജിമിക്കി, കുടുക്ക്. അടിച്ചു മാറ്റി എന്ന പ്രയോഗം ഇതുവരെ കേള്‍പ്പിച്ചിട്ടില്ല. ഞാൻ ചെയ്ത എല്ലാ പാട്ടുകള്‍ക്കിടയില്‍ ഫ്രീക്ക് പെണ്ണ് ഒരു അടിച്ചു മാറ്റൽ ആണെങ്കിൽ, എനിക്കത് തിരുത്തണം.- ഷാൻ കുറിപ്പിൽ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ