ഗൗതമിയുടെ ഭൂമി തട്ടിയെടുത്ത കേസ്; മുഖ്യപ്രതി അളഗപ്പന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍

ഹര്‍ജിയില്‍ നവംബര്‍ 27ന് കോടതി വാദം കേള്‍ക്കും.
ഗൗതമി/ഫയല്‍
ഗൗതമി/ഫയല്‍

ചെന്നൈ: ഭൂമി തട്ടിയെടുത്തുവെന്ന് നടി ഗൗതമിയുടെ പരാതിയില്‍ തമിഴ്നാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യപ്രതി സി അളഗപ്പന്‍ മുന്‍കൂര്‍ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഗൗതമിയുടെ ഉടമസ്ഥതയിലുള്ള യഥാര്‍ത്ഥ സ്വത്ത് രേഖകള്‍ എങ്ങനെയാണ് അഗളപ്പന്റെ കൈവശമെത്തിയതിന് രേഖാമൂലം തെളിവുകളുണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് സി വി കാര്‍ത്തികേയന്‍ പറഞ്ഞു. ഹര്‍ജിയില്‍ നവംബര്‍ 27ന് കോടതി വാദം കേള്‍ക്കും. അളഗപ്പനു വേണ്ടി അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ ആണ് ഹാജരാത്. 

ഏകദേശം 20 വര്‍ഷം മുമ്പ് നടത്തിയ ഒരു വസ്തു ഇടപാടില്‍ അളഗപ്പന്‍ തന്നെ വഞ്ചിച്ചെന്ന് കാട്ടി ഗൗതമി ഈ വര്‍ഷം സെപ്തംബര്‍ ഏഴിന് തമിഴ്‌നാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി പ്രകാരം 2004ല്‍ ഗൗതമി തന്റെ ഉടമസ്ഥതയിലുള്ള 46 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചു. ഈ സമയം ബില്‍ഡറും പ്രോപ്പര്‍ട്ടി ഏജന്റുമാണെന്ന് അവകാശപ്പെട്ട് അളഗപ്പന്‍ ഗൗതമിയെ സമീപിച്ചു.  ഭൂമി വില്‍ക്കുന്നതിനുള്ള പവര്‍ ഓഫ് അറ്റോര്‍ണിയും ഗൗതമി അളഗപ്പന നല്‍കി. തുടര്‍ന്ന്  വര്‍ഷങ്ങളായി ഗൗതമിയുടെ മറ്റ് സ്വത്തുക്കളുടെ വില്‍പനയും സമ്പാദനവും അളഗപ്പനും ഭാര്യയും ആണ്  കൈകാര്യം ചെയ്യുന്നത്. 

ഇത്തരം ഇടപാടുകള്‍ക്കിടയില്‍ അളഗപ്പനും ഭാര്യയും കുടുംബാംഗങ്ങളും ചേര്‍ന്ന് 25 കോടിയിലധികം രൂപ തട്ടിയെടുത്തതായി അടുത്തിടെയാണ് തനിക്ക് മനസ്സിലായതെന്ന് ഗൗതമി പറയുന്നു. പരാതിയെ തുടര്‍ന്ന് അളഗപ്പനും മറ്റ് പന്ത്രണ്ട് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഇതില്‍ ആറ് പേര്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ അളഗപ്പനെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തനിക്കും മകള്‍ക്കും അജ്ഞാതരുടെ വധഭീഷണി നേരിടുന്നതായും ഗൗതമി പറഞ്ഞു. 

ആവശ്യമായ സമയത്ത് പാര്‍ട്ടിയും അംഗങ്ങളും തന്നെ സഹായിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ചില പാര്‍ട്ടി അംഗങ്ങള്‍ അളഗപ്പനെ സഹായിക്കുന്നുവെന്നും ആരോപിച്ച് ഒക്ടോബര്‍ 23 ന് ഗൗതമി ബിജെപിയില്‍ നിന്ന് രാജിവച്ചു. 

വ്യാജരേഖകളുണ്ടാക്കി ഗൗതമിയുടെ ഭൂമി തട്ടിയെടുത്തതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  കാഞ്ചീപുരം ജില്ലാ പൊലീസ് സൂപ്രണ്ടിന് മുന്നില്‍ ഗൗതമി മൊഴി നല്‍കുകയും ചെയ്തിരുന്നു. 
കാഞ്ചീപുരം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com