ഏറെ കാത്തിരിപ്പിനൊടുവിൽ പൃഥ്വിരാജിനെ നായകനാക്കി ബ്ലസ്സി സംവിധാനം ചെയ്യുന്ന ആടു ജീവിതം റിലീസിനൊരുങ്ങുകയാണ്. ബെന്യാമിൻ എഴുതിയ ആടു ജീവിതം എന്ന നോവലിന്റെ ദൃശ്യാവിഷ്കാരമാണ് അതേ പേരിൽ സിനിമയാകുന്നത്. ചിത്രത്തിന്റെ ഒരു ഭാഗം ജോർദാനിലെ വാദി റം മരുഭൂമിയിലായിരുന്നു ചിത്രീകരിച്ചത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ആറുപതു ദിവസത്തോളമാണ് സിനിമയുടെ ടീം ജോർദാനിൽ കുടുങ്ങിയത്. ആടു ജീവിതം റിലീസ് ചെയ്യുന്നതിന് മുൻപ് കോവിഡ് കാലം ടീം അതിജീവിത്തതിനെ കുറിച്ച് ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.
കൊവിഡ് കാലത്ത് നേരിട്ട വെല്ലുവിളികളും പ്രയാസങ്ങളും പിന്നീട് അതെല്ലാം തരണം ചെയ്തതടക്കമുള്ള ടീം അംഗങ്ങളുടെ ഓർമ്മകളിലൂടെയുള്ള ഒരു യാത്രയാണ് കൊറോണ ഡേയ്സ്. ചിത്രത്തിന് വേണ്ടി 30 കിലോയോളം പൃഥ്വിരാജ് അന്ന് ഭാരം കുറച്ചിരുന്നു. അതിനാല്‍ ചിത്രീകരണം മാറ്റുന്നതും നീട്ടിവെക്കുന്നതും വെല്ലുവിളിയായിരുന്നു. കൊവിഡ് കാലത്ത് ഒന്നിനും ഒരു വ്യക്തത ഇല്ലായിരുന്നുവെന്ന് സംവിധായകൻ ബ്ലസി പറയുന്നു.
ഓരോ ദിവസം കടന്നു പോകുന്നതിന് അനുസരിച്ച് ആളുകൾ മാനസികമായി തളർന്ന് കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് എല്ലാവരും കുടുംബം പോലെ മാറുകയും ആ സന്ദര്‍ഭങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുകയുമായിരുന്നു. ഈസ്റ്ററും വിഷവുമൊക്കെ അവിടെ ആഘോഷിച്ചു. മരുഭൂമിയിൽ ലുഡോ ബോർഡും, ക്രിക്കറ്റ് കളിച്ചും, ചീട്ട് കളിച്ചുമെല്ലാം സമയം ചിലവഴിക്കുന്ന വീഡിയോയും ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2018ൽ ആരംഭിച്ച ആടു ജീവിതത്തിന്റെ ചിത്രീകരണം എട്ട് വർഷത്തോളം തുടർന്നു. ഈ വർഷം ഏപ്രിൽ 10ന് ചിത്രം റിലീസ് ചെയ്യും. പൃഥ്വിരാജിനെ കൂടാതെ അമല പോൾ, ജിമ്മി ജീൻ ലൂയിസ്, റിക് അബി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്വൽ റൊമാൻസ് പ്രൊഡക്ഷൻസ് ആണ് നിർമാണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ