കഴിഞ്ഞ ദിവസമാണ് ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് എട്ട് മുൻ നാവികസേന ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ ഇടപെടൽ കൊണ്ടാണ് നാവികരുടെ മോചനം സാധ്യമായതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞിരുന്നു. ഇപ്പോൾ ഇത് തള്ളിക്കൊണ്ട് താരത്തിന്റെ ടീം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
നാവികർ മോചിപ്പിക്കപ്പെട്ടത് ഷാരുഖ് ഖാന്റെ ഇടപെടൽ കൊണ്ടല്ല എന്നാണ് താരത്തിന്റെ മാനേജർ പൂജ ദദ്ലാനി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഇന്ത്യാ ഗവൺമെന്റിലെ ഉദ്യോഗസ്ഥരാണ് നാവികരുടെ മോചനം സാധ്യമാക്കിയത്. നയതന്ത്ര്യവും ഭരണവും മികച്ച രീതിയിൽ നടത്താൻ കഴിവുള്ള നേതാക്കളാണ് നമുക്കുള്ളത്. മറ്റേത് ഇന്ത്യക്കാരനേയും പോലെ നാവികരുടെ മോചനത്തിൽ ഷാരുഖിന് സന്തോഷമുണ്ട് എന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി. മോചിപ്പിക്കപ്പെട്ട ഇന്ത്യക്കാർക്ക് ആശംസകളും അറിയിക്കുന്നുണ്ട്.
നാവികരെ ഖത്തർ ജയിലിൽനിന്ന് മോചിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സഹായം തേടിയെന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ പരാമർശം. ഖത്തർ ശൈഖുമാരെ സ്വാധീനിക്കുന്നതിൽ വിദേശകാര്യമന്ത്രാലയം പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഗൾഫ് സന്ദർശനവുമായി ബന്ധപ്പെട്ട പോസ്റ്റിനുതാഴെയായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ കമന്റ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ