ഹൈദരബാദ്: ചൊവ്വാഴ്ച രാവിലെ ജപ്പാനില്‍ നിന്ന് മടങ്ങിയെത്തിയെന്നും ഭൂകമ്പം നാശം വിതച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആര്‍ആര്‍ആര്‍ താരം ജൂനിയര്‍ എന്‍ടിആര്‍. ജപ്പാന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയതായി റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് രക്ഷാ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഭൂകമ്പം നാശം വിതച്ച പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കൂടുതല്‍ ശക്തമായ ഭൂചലനത്തിന് സാധ്യതയുള്ളതിനാല്‍ ചില പ്രദേശങ്ങളില്‍ നിന്നുള്ളവരോട് മാറി നില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ജപ്പാന്‍ സന്ദര്‍ശനത്തിനായി താരം അവിടെ എത്തിയിരുന്നു.
'ജപ്പാനില്‍ നിന്ന് ഇന്ന് നാട്ടില്‍ തിരിച്ചെത്തി, അവിടെയുണ്ടായ ഭൂചലനം ഞെട്ടിപ്പിച്ചു. കഴിഞ്ഞ ആഴ്ച മുഴുവന്‍ അവിടെ ചെലവഴിച്ചു, ദുരിതബാധിതര്‍ക്കൊപ്പമാണ് തന്റെ മനസെന്നും അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ'- ജൂനിയര്‍ എന്‍ടിആര്‍ എക്‌സില്‍ കുറിച്ചു.
ആര്‍ആര്‍ആര്‍ ജപ്പാനില്‍ റിലീസ് ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി മാറി.
അതേസമയം, ഭൂകമ്പത്തെത്തുടര്‍ന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒറ്റദിനം മാത്രം 155 തുടര്‍ചലനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പമുണ്ടായ മേഖലയിലെ ഹൈവേകള്‍ അടച്ചു. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.ഇഷികാവ തീരത്തും സമീപ പ്രവിശ്യകളിലും പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് ശേഷമാണ് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 7.6 ഭൂചലനം ആണ് രേഖപ്പെടുത്തിയത്. ദുരിതബാധിത മേഖലകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനായി 20 മിലിറ്ററി എയര്‍ ക്രാഫ്റ്റുകള്‍ സജ്ജമാക്കിയതായി ജപ്പാന്‍ പ്രതിരോധമന്ത്രി അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ