'അന്നപൂരണി' എന്ന ചിത്രം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ നടി നയൻതാരയ്ക്കെതിരെ കേസെടുത്തു. ഹിന്ദു സേവാ പരിഷത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മധ്യപ്രദേശ് പൊലീസാണ് കേസെടുത്തത്. അന്നപൂരണിയുടെ സംവിധായകൻ നീലേഷ് കൃഷ്ണ, നിർമാതാക്കൾ, നെറ്റ്ഫ്ളിക്സ് ഇന്ത്യാ കണ്ടന്റ് ഹെഡ് മോണിക്കാ ഷെർഗിൽ എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
ചിത്രത്തിലൂടെ ശ്രീരാമനെ മോശമായി ചിത്രീകരിക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതിലൂടെ മതവികാരം വ്രണപ്പെട്ടുവെന്നാണ് പരാതി. അതേസമയം വിവാദം ഉയർന്നതിന് പിന്നാലെ ചിത്രം നെറ്റ്ഫ്ലിക്സ് പിൻവലിച്ചു. കൂടാതെ സിനിമയുടെ സഹനിർമ്മാതാക്കളായ സീ സ്റ്റുഡിയോസ് ക്ഷമാപണം നടത്തിയിരുന്നു.ക്ഷേത്രപൂജാരിയുടെ മകൾ ഹിജാബ് ധരിച്ച് നിസ്കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങൾ സിനിമയിലുണ്ട് എന്നതാണ് വിവാദത്തിന് ഇടയാക്കിയത്.
സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ നേരത്തെ മുംബൈ പൊലീസും കേസെടുത്തിരുന്നു. നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എൽടി മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇക്കഴിഞ്ഞ ഡിസംബർ ആദ്യമാണ് അന്നപൂരണി തിയറ്ററുകളിലെത്തിയത്. ഡിസംബർ അവസാനം നെറ്റ്‌ഫ്ലിക്സിൽ ചിത്രം പ്രദർശനം തുടങ്ങിയതോടെയാണ് വ്യാപക വിമർശനങ്ങളും പരാതികളും ഉയർന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ