പാകിസ്ഥാനി ഖവാലി ഗായകന്‍ രഹത് ഫത്തേ അലി ഖാൻ ചെരിപ്പുകൊണ്ട് ശിക്ഷ്യനെ മർദിച്ച സംഭവത്തിൽ പ്രതികരണവുമായി ഗായിക ചിന്മയി ശ്രീപദ. പണ്ട് കാമറകളുണ്ടായിരുന്നെങ്കിൽ മഹാന്മാർ എന്നു വിളിക്കുന്നവർ തുറന്നുകാട്ടപ്പെടുമായിരുന്നു എന്നാണ് ഗായിക സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഇവരിൽ ചിലർ പൊതുസ്ഥലത്ത് വളരെ സൗമ്യരും മൃദുവായി സംസാരിക്കുന്ന ആത്മാക്കളെപ്പോലെയുമാണ് പെരുമാറുന്നത്. അവർ ഒരിക്കലും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന് പ്രാപ്തരാണെന്ന് ആരും കരുതില്ല. നേരത്തെ കാമറകൾ ഉണ്ടായിരുന്നെങ്കിൽ - മഹാന്മാർ എന്ന് വിളിക്കപ്പെടുന്നവരിൽ കൂടുതൽ പേരും തുറന്നുകാട്ടപ്പെടുമായിരുന്നു.
ചിന്മയി കുറിച്ചു.
യുവാവിനെ ചെരിപ്പിന് മർദിക്കുന്ന രഹത് ഫത്തേ അലി ഖാന്റെ വിഡിയോ ആണ് പുറത്തുവന്നത്. കുപ്പിയുമായി ബന്ധപ്പെട്ടായിരുന്നു മർദനം. യുവാവിനെ ചെരുപ്പ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ച ശേഷം പിടിച്ചുവലിച്ച് താഴെയിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണവുമായി രഹത്ത് രംഗത്തുവന്നു. ഒരു ഉസ്താദും വിദ്യാര്‍ത്ഥിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നമാണെന്നും വിദ്യാര്‍ത്ഥികള്‍ തെറ്റ് ചെയ്താല്‍ അധ്യാപകര്‍ ശിക്ഷിക്കുമെന്നും നല്ലത് ചെയ്താല്‍ അവരെ സ്‌നേഹം കൊണ്ടും പ്രശംസ കൊണ്ടും വീര്‍പ്പുമുട്ടിക്കുമെന്നും രഹത്ത് വിശദീകരണത്തില്‍ പറയുന്നു.
ഇതിനെതിരെയും ചിന്മയി രംഗത്തെത്തി. ഗുരുക്കന്മാര്‍ക്ക് ദൈവത്വം കല്‍പ്പിച്ച് നല്‍കി സംരക്ഷിക്കുകയാണെന്നും അവര്‍ ചെയ്യുന്ന അക്രമങ്ങളും ലൈംഗിക ദുരുപയോഗങ്ങളുമെല്ലാം അവരുടെ പ്രതിഭയുടേയും കലാവൈഭവത്തിന്റേയും പേരില്‍ ക്ഷമിക്കപ്പെടുകയാണ് എന്നാണ് കുറിച്ചത്. ഇത് അവസാനിപ്പിക്കണമെന്നും ഗായിക കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ