കുട്ടിക്കാലത്ത് തനിക്ക് നേരിട്ട ലൈംഗിക ചൂഷണത്തെ കുറിച്ചു തുറന്നു പറഞ്ഞ് നടി ശ്രുതി രജനികാന്ത്. തന്റെ ബന്ധുവില്‍ നിന്നാണ് തനിക്ക് മോശം അനുഭവം ഉണ്ടായത്. അതിനെതിരെ താന്‍ ശക്തമായി പ്രതികരിച്ചിരുന്നുവെന്നും ഒരു യുട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. .
കുട്ടിക്കാലത്തെ സംഭവങ്ങള്‍ തന്നെ ഇപ്പോഴും അലട്ടുന്നുണ്ടെന്നും താന്‍ ഇതുവരെ വീട്ടുകാരോടു പോലും ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും താരം പറഞ്ഞു.
'എന്റെ നിരാശയുടെ കാരണം പ്രേമനൈരാശ്യമല്ല. ഇതിനെക്കുറിച്ച് വീണ്ടും സംസാരിക്കരുതെന്നാണ് സുഹൃത്തുക്കളൊക്കെ എന്നോടു പറഞ്ഞത്. അതൊരു ഡാര്‍ക്ക് സൈഡാണ്. ഇക്കാര്യം വീട്ടില്‍ അറിയില്ല. ഞാന്‍ പറഞ്ഞിട്ടില്ല. അതൊക്കെ ഞാൻ തന്നെ ഹാൻഡില്‍ ചെയ്യുകയായിരുന്നു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോൾ ഉപദ്രവിക്കാൻ വന്ന ആളെ ഞാൻ തന്നെ തല്ലിയിട്ടുണ്ട്. കുട്ടിക്കാലത്തേ ഇത്തരം സംഭവങ്ങൾ നടന്നതിനാൽ അത് നമ്മളെ പിന്നീടെല്ലാം വേട്ടയാടിക്കൊണ്ടിരിക്കും. പുറകിൽ പെട്ടന്നൊരാൾ വന്നു നിന്നാൽത്തന്നെ ശരീരം പ്രതികരിക്കും. എന്നെ പുറകിൽ വന്നു പ്രാങ്ക് ചെയ്യരുതെന്ന് എന്റെ സുഹൃത്തുക്കളോടു ഞാന്‍ പറഞ്ഞിട്ടുണ്ട്. കാരണം എന്റെ ആദ്യ പ്രതികരണം അടി ആയിരിക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇത്തരം സാഹചര്യങ്ങളില്‍ കുട്ടിയാണെങ്കില്‍ പോലും നിശബ്ദമായി ഇരിക്കരുത്. പ്രതികരിക്കണം. ബഹളമുണ്ടാക്കണം. കൂടി വന്നാൽ എന്തുചെയ്യും? കൊല്ലുമായിരിക്കും. ആത്മാഭിമാനം നഷ്ടപ്പെടുന്നതിലും ഭേദം കൊല്ലുന്നതാണ്. കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ എന്ന് കരുതി പ്രതികരിക്കണം. നമുക്ക് ആ ശക്തിയുണ്ട്. ഏത് പ്രായത്തിലാണെങ്കിലും. ഞാനത് അനുഭവിച്ചിട്ടുള്ളതാണ്. എന്നെ അബ്യൂസ് ചെയ്തയാള്‍ക്ക് പെണ്‍കുട്ടിയാണ്. ഒരു കുട്ടിയെ പ്രസവിക്കുകയും അത് പെണ്‍കുട്ടിയാണെന്ന് തിരിച്ചറിയുകയും ചെയ്തപ്പോള്‍ ‘അയാം സോറി’’ എന്ന് പറഞ്ഞ് എനിക്ക് അയാൾ മെസേജ് അയച്ചു. ‘‘ടേക്ക് കെയര്‍, ഓള്‍ ദ ബെസ്റ്റ്’’ എന്ന് ഞാന്‍ മറുപടി നല്‍കി. എന്റെ കസിന്‍സില്‍ ഒരാളാണ് അത്.
വേണമെങ്കിൽ അയാളെ എനിക്ക് തുറന്നു കാണിക്കാം. നമുക്ക് പല രീതിയിൽ ഇക്കാര്യത്തിൽ പ്രതികരിക്കാം. ഇപ്പോൾ അയാള്‍ക്ക് എന്റെ നിഴല് കാണുമ്പോൾ തന്നെ പേടിയാണ്. ആ ചെറിയ പ്രായത്തിലും അയാള്‍ എന്നെ പേടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അയാള്‍ക്ക് പെണ്‍കുട്ടിയാണ്. ഒരു ദിവസം പോലും സമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റില്ല. എന്റെ മോളോട് ആരെങ്കിലും ഇങ്ങനെ ചെയ്യുന്നുണ്ടാകുമോ എന്ന് ചിന്തിക്കുന്നുണ്ടാകും. ആ ചിന്ത അയാളെ എന്നും വേട്ടയാടും.’- ശ്രുതി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ