മഞ്ഞുമ്മൽ ബോയ്സ് സിനിമയെ വിമർശിച്ചുകൊണ്ട് എഴുത്തുകാരൻ ജയമോഹൻ നടത്തിയ പരാമർശം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ ജയമോഹനെതിരെ നടൻ ഭാഗ്യരാജ് രംഗത്തെത്തിയിരിക്കുകയാണ്. ജയമോഹന്റെ വിമർശനം തന്നെ വേദനിപ്പിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെതിരെ പ്രതികരിക്കാൻ തമിഴ്നാട്ടിൽ ആരുമില്ലെന്ന് മലയാളികൾ കരുതരുതെന്നും ഭാഗ്യരാജ് കൂട്ടിച്ചേർത്തു. പുതിയ ചിത്രം 'കാ'യുടെ പ്രമോഷനിടെയായിരുന്നു താരത്തിന്റെ പ്രതികരണം
ഭാഗ്യരാജിന്റെ വാക്കുകൾ
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം കേരളത്തിലേക്കാൾ തമിഴിൽ വൻ വിജയമായിരുന്നു. വലിയ രീതിയിൽ കളക്ഷൻ ഇവിടെനിന്ന് ചിത്രം നേടി. മറ്റു ഭാഷകളിലെടുക്കുന്ന നിരവധി ചിത്രങ്ങളാണ് ഇവിടെ ഇത്തരത്തിൽ ശ്രദ്ധിക്കപ്പെടാറുള്ളത്. അതിൽ സന്തോഷമുണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ ഒരു എഴുത്തുകാരൻ തരംതാണ രീതിയിൽ ചിത്രത്തെ വിമർശിച്ചു. അത് എന്നെ വളരെ അധികം സങ്കടപ്പെടുത്തി. വലിയ പ്രശസ്തനായ എഴുത്തുകാരനാണ് അദ്ദേഹം.
സിനിമയിലെ തെറ്റുകുറ്റങ്ങളാണ് അദ്ദേഹം വിമർശിച്ചിരുന്നെങ്കിൽ കുഴപ്പമില്ല. പക്ഷേ കേരളത്തിലുള്ളവരെ ഒന്നടങ്കം ആക്ഷേപിക്കുകയാണ് ചെയ്തത്. അങ്ങനെ പറയുന്നത് തമിഴന്റെ സംസ്കാരമല്ല. എല്ലാവരെയും പ്രശംസിക്കുന്നവരാണ് നമ്മൾ അല്ലാതെ ഇത്രം തരംതാഴ്ന്ന നിലയിൽ വിമർശിക്കാറില്ല. സിനിമയിൽ ഇഷ്ടപ്പെടാതിരുന്ന കാര്യം പറഞ്ഞിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. എന്നാൽ കേരളീയരെ വ്യക്തിപരമായി ആക്രമിച്ചത് വളരെ മോശമായിപ്പോയി. ആ സമയത്ത് ഞാൻ പ്രതികരിച്ചാൽ അത് എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെ ആകുമായിരുന്നു. വിവാദം ഒന്നടങ്ങിയിട്ട് പറയാം എന്നു കരുതി ഇരിക്കുകയായിരുന്നു.
എനിക്ക് വേണ്ടി മാത്രമല്ല ഞാൻ ഇപ്പോൾ ഇത് പറയുന്നത്. തമിഴ്നാട്ടിൽ ഉള്ളവരൊന്നും ഇതിനെതിരെ പ്രതികരിക്കുന്നില്ലല്ലോ എന്ന് കേരളത്തിലുള്ളവർ ചിന്തിക്കരുത്. തമിഴ്നാട്ടിൽ അങ്ങനെയല്ല. എന്റെ സിനിമകളിൽ കേരളത്തേയും മറ്റ് സംസ്ഥാനങ്ങളിലുള്ളവരേക്കുറിച്ചും തമാശകൾ ഉപയോഗിച്ചിട്ടുണ്ട്. ചിലതൊക്കെ വിമർശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇത് വ്യക്തിപരമായ ഒരു ആക്രമണമായിപ്പോയി. നിശ്ചമായും അവർ വേദനിച്ചിട്ടുണ്ടാകും. നമുക്ക് അവർ തരുന്നൊരു മര്യാദ ഉണ്ട്. നമ്മുടെ ടെക്നീഷ്യൻസിനെയൊക്കെ അവർ അങ്ങനെയാണ് നോക്കുന്നത്. അവിടെ എത്ര വലിയ സംവിധായകനാണെങ്കിലും ഇവിടെ ഒരു സിനിമയെടുക്കാൻ കാത്തിരിക്കുന്ന നിരവധി പേർ ഉണ്ട്. അങ്ങനെയുള്ള അവർക്കെതിരെ നടത്തിയ ആ പ്രസ്താവന എന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ വലിയ വിജയമാകുന്നതിനിടെയാണ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ മലയാളികള്‍ക്കെതിരെ രംഗത്തെത്തിയത്. കുടികാര പൊറുക്കികള്‍ എന്നാണ് മലയാളികളെ വിശേഷിപ്പിച്ചത്. മലയാളികൾ മര്യാദയില്ലാത്തവരാണെന്നും മദ്യപിച്ച് പ്രശ്നമുണ്ടാക്കാനാണ് യാത്രകൾ ചെയ്യുന്നത് എന്നുമാണ് പറയുന്നത്. സിനിമയെ വിമർശിച്ച് ആരംഭിച്ച കുറിപ്പിൽ മലയാളികളെ ഒന്നടങ്കം അടച്ചാക്ഷേപിക്കുകയാണ് ചെയ്തത്. മലയാളികൾ മന്ദബുദ്ധികളാണെന്നും മറ്റൊരു ഭാഷയും അറിയില്ലെന്നുമാണ് ജയമോഹൻ കുറിക്കുന്നത്. മയക്കുമരുന്ന് അടിമകളാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നതെന്നും മലയാളത്തിലെ മുൻനിര താരങ്ങൾ പോലും മയക്കുമരുന്ന് കേസിൽ കുടുങ്ങിയിട്ടുണ്ടെന്നുമാണ് കുറിപ്പിൽ. മലയാളികളോട് ക്രിമിനലുകളോടെന്ന പോലെ പെരുമാറണമെന്നും ജയമോഹൻ പറഞ്ഞിരുന്നു. ജയമോഹനെതിരെ മലയാള സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ