ഓസ്കർ പുരസ്ക്കാരം നേടിയ ആർആർആറിലെ 'നാട്ടുനാട്ടു' എന്ന ഗാനത്തിലെ ചടുലമായ ചുവടുകൾ ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല. എന്നാൽ ആ സിഗ്നേച്ചർ സ്റ്റെപ്പുകൾ ഒരുക്കിയ നൃത്ത സംവിധായകൻ പ്രേം രക്ഷിത്തിന് അർഹിക്കുന്ന പരിഗണന എവിടെയും ലഭിച്ചില്ലെന്ന് നൃത്തസംവിധായകൻ ബോസ്കോ മാർട്ടിസ്. പ്രേം രക്ഷിത് ഒരിക്കൽ പോലും ഈ ഗാനത്തിന്റെ പേരിൽ ആഘോഷിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൃത്തസംവിധായകരായ റെമോ ഡിസൂസ, കൃതി മഹേഷ്, വിജയ് ഗാംഗുലി, ഗണേഷ് ആചാര്യ, നർത്തകി ശക്തി മോഹൻ എന്നിവർക്കൊപ്പമുള്ള ഒരു സംവാദ പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. നൃത്തസംവിധായകർക്ക് അവർ അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി. അതിന് ഉദാഹരണമായാണ് നാട്ടു നാട്ടു എന്ന ഗാനത്തിന്റെ നൃത്തസംവിധായകൻ രക്ഷിത്തിന്റെ കാര്യം പറഞ്ഞത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓസ്കറിൽ തിളങ്ങിയ ഗാനമാണ് നാട്ടു നാട്ടു. അതിന് നൃത്തസംവിധാനം നിർവഹിച്ച പ്രേം രക്ഷിത് എന്തുകൊണ്ട് ആഘോഷിക്കപ്പെടുന്നില്ലെന്നോർത്ത് തനിക്ക് അത്ഭുതം തോന്നി. രാജ്യം മാത്രമല്ല, ലോകം മുഴുവൻ ആ ഗാനത്തിനൊത്ത് അദ്ദേഹം ഒരുക്കിയ സിഗ്നേച്ചർ സ്റ്റെപ്പ് ചെയ്‌തു. എന്നാൽ അതിന് പിന്നിൽ പ്രവർത്തിച്ച നൃത്തസംവിധായകൻ എവിടെയും ആഘോഷിക്കപ്പെട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തില്‍ രാം ചരണും ജൂനിയർ എൻടിആർ തകർത്താടിയ നാട്ടു നാട്ടു എന്ന ഗാനത്തിന് 95-ാം ഓസ്കറിൽ ഒറിജിനൽ സ്കോർ വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. എംഎം കീരവാണി ഈണമിട്ട ഗാനം രാഹുൽ സിപ്ലിഗഞ്ജും കാലഭൈരവനും ചേർന്നാണ് ആലപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ