ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ നേരിടുന്ന ജനപ്രതിനിധികള്‍ ഉള്ള പാര്‍ട്ടി ബിജെപി. 51 ബിജെപി എംപി,എംഎല്‍എമാര്‍ക്കെതിരെ സ്ത്രീ പീഡനം, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടയുള്ള കേസുകള്‍ ഉണ്ടെന്ന് പഠന റിപ്പോര്‍ട്ട്. അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് കണക്കുകളുള്ളത്. ബിജെപിയുടെ 48 എംഎല്‍എമാരും 3 എംപിമാരും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്.
പാര്‍ട്ടി തിരിച്ച് കണക്കെടുക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ബിജെപി എംഎല്‍എമാര്‍ ഒന്നാംസ്ഥാനത്തും ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയുടെ എംഎല്‍എമാര്‍ രണ്ടും മൂന്നും സ്ഥാനത്താണ്. ബലാത്സംഗം ചെയ്യുക,തട്ടിക്കൊണ്ടു പോകുക, ദേഹോപദ്രവം ഏല്പ്പെക്കുക,സമ്മതമില്ലാതെ വിവാഹം ചെയ്യുക,പൊതു ഇടങ്ങളില്‍ അപമാനിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബിജെപി എംഎല്‍എ,എംപിമാര്‍ക്കെതിരെ കൂടുതലും ചുമത്തിയിട്ടുള്ളത്.
സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളില്‍ കേസ് നിലനില്ക്കുമ്പോള് തന്നെ 334പേര്‍ക്ക് പാര്‍ട്ടികള്‍ ഇലക്ഷന് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. ഇതില്‍ 40പേര്‍ക്ക് ലോക്സഭയിലേക്കും രാജ്യസഭയിലേക്കുമാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. 294പേര്‍ക്ക് സംസ്ഥാന നിയമസഭകളിലേക്കും സീറ്റ് നല്‍കിയിട്ടുണ്ട്.
ലോക്സഭ,രാജ്യസഭ ഇലക്ഷനുകളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കേസ് നിലനില്‍ക്കുന്നവര്‍ക്ക് സീറ്റ് നല്കിയ രണ്ടാമത്തെ വലിയ പാര്‍ട്ടി കോണ്‍ഗ്രസാണ്. 27പേര്‍ക്കാണ് കോണ്‍ഗ്രസ് രാജ്യസഭയിലേക്കും ലോക്സഭയിലേക്കും സീറ്റ് നല്‍കിയത്. മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ള എംഎല്‍എമാരും എംപിമാരുമുള്ള സംസ്ഥാനം. വെസ്റ്റ് ബംഗാള്‍ രണ്ടാം സ്ഥാനത്തും ഒഡീഷ മൂന്നാം സ്ഥാനത്തുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ