ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ ഗുജറാത്തിലെ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പുനരന്വേഷണം വേണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. സുപ്രീംകോടതി മേല്‍ നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് സിന്‍ഹ ആവശ്യപ്പെട്ടിക്കുന്നത്. കേസില്‍ തുടക്കം മുതല്‍ ഒത്തുതീര്‍പ്പുകള്‍ നടന്നതായി സംശയിക്കണം. വാദം കേട്ട ജഡി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതും ഈ ജഡ്ജിക്ക് ബോംബേ ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജി നൂറുകോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണവും അതീവ ഗൗരവമുള്ളതാണ്. ഈ സംശയങ്ങള്‍ നീക്കാനുള്ള ബാധ്യത ജുഡീഷ്യറിക്കുണ്ടെന്നും സിന്‍ഹ പറഞ്ഞു.
സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനേയും ഭാര്യ കൗസര്‍ബീയേയും 2005 നവെബറില്‍ ഗുജറാത്ത് പൊലീസിലെ ഭീകരവിരുദ്ധ സംഘം വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി എന്നതാണ് കേസ്. അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്ന ഈ കേസില്‍ വാദം കേട്ട മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് തെളിയിക്കുന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
കേസില്‍ അമിത് ഷായ്ക്ക് അനുകൂല വിധി പറയാന്‍ അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ നൂറുകോടതി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് ലോയ പറഞ്ഞതായി അദ്ദേഹത്തിന്റെ സഹോദരി വെളിപ്പെടുത്തിയിരുന്നു. അമിത് ഷായോട് ആദ്യമായി കോടതിയില്‍ ഹാജരാകണം എന്നുത്തരവിട്ട ജഡ്ജി ഉത്പത്തിനെ സ്ഥലം മാറ്റിയിരുന്നു. പിന്നീട് വാദം കേട്ട ലോയ നാഗ്പൂരിലേക്കുള്ള യാത്രാ മധ്യേ മരിക്കുകയായിരുന്നു. ലോയയുടെ മരണശേഷം വാദം കേട്ട ജഡ്ജി 2014ല്‍ അമിത് ഷായെ കുറ്റവിമുക്തനാക്കിയിരുന്നു. കേസില്‍ കുരുക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന അമിത് ഷായുടെ വാദം ജഡ്ജി അംഗീകരിക്കുകയായിരുന്നു.
2005 നവംബര്‍ 26നാണ് സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനേയും ഭാര്യ കൗസര്‍ബിയേയും കസ്റ്റഡിയിലിരിക്കെ പൊലീസ് വെടിവച്ച് കൊന്നത്. അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്നു അമിത് ഷാ. 210 ജൂലായില്‍ സിബിഐ അമിത് ഷായെ അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തെ തടവിന് ശേഷം ജാമ്യത്തില്‍ ഇറങ്ങിയ അമിത് ഷായ്ക്ക് രണ്ട് വര്‍ഷത്തേക്ക് ഗുജറാത്തില്‍ പ്രവേശിക്കുന്നതിന് കോടതിയുടെ വിലക്ക് വന്നു. 2014 ഡിസംബറില്‍ അമിത് ഷായെ കോടതി കുറ്റവിമുക്തനാക്കി. 2017ല്‍ വന്‍സാര അടക്കമുള്ള ഉദ്യോഗസ്ഥരെയും കോടതി വെറുതെ വിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ