ബലാത്സംഗകേസുകളില്‍ നിന്നൊഴിവാക്കാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ഗുര്‍മീതിന്റെ മകള്‍; മിണ്ടാതെ മോദിയും അമിത്ഷായും

ഗുര്‍മീത് റാം റഹീം സിങിന്റെ പേരിലുള്ള ബലാത്സംഗ കേസുകള്‍ പിന്‍വലിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉറപ്പുനല്‍കിയതായി ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണി പ്രീത് സിങ്
ബലാത്സംഗകേസുകളില്‍ നിന്നൊഴിവാക്കാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ഗുര്‍മീതിന്റെ മകള്‍; മിണ്ടാതെ മോദിയും അമിത്ഷായും

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയാല്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന്റെ പേരിലുള്ള ബലാത്സംഗ കേസുകള്‍ പിന്‍വലിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉറപ്പുനല്‍കിയതായി ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണി പ്രീത് സിങ്. രണ്ട് ബലാത്സംഗക്കേസുകളിലായി 20 വര്‍ഷത്തെ കഠിന തടവിന് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീതിനെ കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ്, ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ എന്ന് അറിയപ്പെടുന്ന ഹണിപ്രീത് സിങ് ബിജെപിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. 

ബിജെപി നേതാക്കളുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പിന്തുണ നല്‍കിയെന്നും പിന്നീട് ഇക്കാര്യത്തില്‍ വാക്കുപാലിക്കപ്പെട്ടിട്ടില്ലെന്നും ഹണി പറയുന്നു. ഗുര്‍മീതീനെ ബിജെപി വഴിവിട്ട് സഹായിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് ഹണിയുടെ വാക്കുകള്‍. ബിജെപി ദേശീയ നേതാവ് അനില്‍ ജയിന്‍ വഴിയാണ്് അമിത് ഷായെ കണ്ടതെന്നും 28 മണ്ഡലങ്ങളില്‍ തന്റെ അനുയായികളുടെ മുഴുവന്‍ വോട്ടുകളും  ഗുര്‍മീത് അമിത് ഷായക്ക് ഉറപ്പുനല്‍കിയതായും ഹണിപ്രീത് സിങ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഹരിയാനമുഖ്യമന്ത്രി ഖട്ടാറും ഗുര്‍മീതും തമ്മിലുള്ള അടുപ്പം നേരത്തെയും വലിയ വാര്‍ത്തയായിരുന്നു.

ഗുര്‍മീതിനെ 20വര്‍ഷത്തേക്ക് കഠിനതടവിന് വിധിച്ചിട്ടും ഇതിനെതിരെ ഒരക്ഷരം മിണ്ടാന്‍ ഇതുവരെ പ്രധാനമന്ത്രിയും ബിജെപി ദേശീയ നേതൃത്വവും തയ്യാറായിട്ടില്ല. മറ്റുകാര്യങ്ങളില്‍ ഉടനടി ട്വീറ്റ് ചെയ്യുന്ന പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വിധിയെ സ്വാഗതം ചെയ്യാന്‍ പോലും തയ്യാറായിട്ടില്ല. ബിജെപിയുടെ മൗനത്തിനെതിരെ മറ്റുപാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com