യുപി, മണിപ്പൂര്‍ അവസാനഘട്ട വോട്ടെടുപ്പ് നാളെ

യുപി, മണിപ്പൂര്‍ അവസാനഘട്ട വോട്ടെടുപ്പ് നാളെ

ഉത്തര്‍പ്രദേശിലെ നാല്‍പത് മണ്ഡലങ്ങളിലും മണിപ്പൂരിലെ 22 മണ്ഡലങ്ങളിലുമാണ് വോട്ടടുപ്പ് നടക്കുന്നത്

ലഖ്‌നോ: യുപി, മണിപ്പൂര്‍ അവസാനഘട്ട വോട്ടെടുപ്പ് നാളെ. ഉത്തര്‍പ്രദേശിലെ അവസാനഘട്ട വോട്ടെടുപ്പില്‍ ഏഴ് ജില്ലകളിലെ 40 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 535 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ബിഎസ്പി നാല്‍പത് മണ്ഡലങ്ങളില്‍ മത്സരിക്കുമ്പോള്‍ ബിജെപി 32 ഇടങ്ങളിലാണ് മത്സരിക്കുന്നത്.എസ്പി 31 ഇടങ്ങളിലും കോണ്‍ഗ്രസ്് 9 സ്ഥലങ്ങളിലും ആര്‍എല്‍ഡി 21 സ്ഥലങ്ങളിലും മത്സരിക്കുന്നുണ്ട്. 40 മണ്ഡലങ്ങളിലായി 139 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്.
ഇതോടെ ഏഴ് ഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പ് സമാപിക്കും. അവസാനഘട്ട വോട്ടടുപ്പിന്റെ ഭാഗമായുള്ള പ്രചാരണം മറ്റുഘട്ടങ്ങളെക്കാള്‍ ഏറെ മുന്നോട്ട പോയിരുന്നു. പ്രധാനമന്ത്രി തന്നെ മൂന്ന് റോഡ് ഷോകളിലാണ് പങ്കെടുത്തത്. യുപിയില്‍ കേവല ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ ഏഴാംഘട്ട വോട്ടെടുപ്പില്‍ വിജയം അനിവാര്യമാണ്. അതുകൊണ്ട് തന്നെ അടുക്കും ചിട്ടയുമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് എസ്പി, ബിജെപി, ബിഎസ്പി പാര്‍ട്ടികള്‍ മുന്നോട്ട് പോയത്
മണിപ്പൂരില്‍ 22 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത് തൗബാല്‍ മണ്ഡലത്തിലാണ്. മണിപ്പൂരിന്റെ മുഖ്യമന്ത്രി ഇബോബി സിങ്ങും മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശര്‍മിളയുമായാണ് ഏറ്റുമുട്ടുന്നത്. അവസാനഘട്ട വോട്ടെടുപ്പില്‍ 22 മണ്ഡലങ്ങളിലായി  98 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. സ്ഥാനാര്‍ത്ഥി പട്ടികയിലെ സ്ത്രീ പങ്കാളിത്തം നാലാണ്. ആദ്യഘട്ട വോട്ടെടുപ്പില്‍ ചെറിയ ചെറിയ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ കനത്ത സുരക്ഷയാണ് രണ്ടാംഘട്ട വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. മിക്ക മണ്ഡലങ്ങളും മലമുകളിലായതിനാല്‍ ഹെലികോപ്റ്റര്‍ ഒരുക്കിയതായും ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.
യുപിയിലെ ഏഴാംഘട്ടവും മണിപ്പൂരിലെ രണ്ടാംഘട്ടവും പൂര്‍ത്തിയാകുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ഇനി രണ്ട് ദിവസത്തെ  കാത്തിരിപ്പിന് ശേഷം ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, യുപി തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരും. മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com