നിയമസഭാ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് വനിതകള്‍

ഉത്തര്‍പ്രദേശിലെ പതിനേഴാം നിയമസഭയില്‍ ചരിത്രം രചിച്ച് വനിതാ പ്രാതിനിധ്യം - മത്സരരംഗത്തുണ്ടായിരുന്ന 96 വനിതകളില്‍ ഇത്തവണ 38 പേരാണ് വിജയിച്ചത്
നിയമസഭാ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് വനിതകള്‍

ലഖ്‌നോ: ഇന്ത്യയുടെ ഹൃദയഭൂമിയില്‍ ബിജെപി വിസ്മയജനകമായി മുന്നേറിയെങ്കിലും ഈ വിജയത്തില്‍ അതിരറ്റ് സന്തോഷിക്കുന്നത് സ്ത്രീകളാണ്. സന്തോഷത്തിനുള്ള കാരണം ആര് അധികാരത്തില്‍ എത്തിയെന്നതിലല്ല. മറിച്ച് നിയമസഭയിലെ സ്ത്രീകളുടെ എണ്ണമാണ് സന്തോഷത്തിന് കാരണം. 38 വനിതകളാണ് ഇത്തവണ നിയമസഭയിലെത്തിയത്. 403 സീറ്റുള്ള യുപിയില്‍ വനിതാ പ്രാതിനിധ്യം ഇത്ര മതിയാകില്ലെന്ന് വാദിച്ചാലും മുന്‍പൊരിക്കലും ഇത്രയേറെ സ്ത്രീകള്‍ യുപിയുടെ നിയമസഭയില്‍ എത്തിയിട്ടില്ലെന്നതാണ് ചരിത്രം.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ 96 വനിതകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലായിരുന്നു കൂടുതല്‍ സ്ത്രീകള്‍ ജനവിധി തേടിയത്. മത്സരിച്ച 43 പേരില്‍ 32 പേരാണ് വിജയരഥമേറിയത്. കോണ്‍ഗ്രസിനും ബിഎസ്പിക്കും രണ്ടുവീതം വനിതാ എംഎല്‍എമാരാണ് ഉള്ളത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം 1952ലെ യുപിയിലെ ആദ്യതെരഞ്ഞെടുപ്പില്‍ 20 വനിതകളാണ് നിയമസഭയിലെത്തിയത്. 1985ലെ തെരഞ്ഞെടുപ്പില്‍ 31 വനിതകളാണ് ജയിച്ചുകയറിയത്. 1989ല്‍ വനിതകളുടെ എണ്ണം 18 അയി ചുരുങ്ങിയപ്പോള്‍ 1991ല്‍ പത്ത് എന്ന അംഗസംഖ്യയിലൊതുങ്ങി. 

1993ലെ തെരഞ്ഞെടുപ്പില്‍ 14 വനിത അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടായിരത്തില്‍ ഇത് ഇരുപതായി വര്‍ധിച്ചു. 1996ലും 2002ലും നിയമസഭയിലെ വനിതകളുടെ എണ്ണം 26 പേരായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 35 വനിതകള്‍ നിയമസഭാസമാജികരായി. 

തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ കുറഞ്ഞ സീറ്റുകളാണ് നല്‍കുന്നത്. 2012ല്‍ ബിഎസ്പി 33പേരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ അത് ഇത്തവണ 20 പേരായി ചുരുങ്ങി. ഇത്തവണ കോണ്‍ഗ്രസ് എസ്പി സഖ്യം 33 വനിതകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എസ്പി 22സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റുമാണ് നല്‍കിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി 42 സ്ഥാനാര്‍ത്ഥികളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും 7പേര്‍ മാത്രമാണ് വിജയിച്ചത്. 2012നെ അപേക്ഷിച്ച് പട്ടികയില്‍ സ്ത്രീകളുടെ എണ്ണം ഒന്ന്് മാത്രമാണ് അധികം നല്‍കിയതെങ്കിലും 32 സീറ്റുകളില്‍ സ്ത്രീകളെ വിജയിപ്പിക്കാന്‍ ബിജെപിക്കായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com