'വീഡിയോ എടുത്തവന്‍ യഥാര്‍ത്ഥ വില്ലന്‍'; യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുകൊണ്ടുവന്ന ജീവനക്കാരനെതിരേ ഇന്‍ഡിഗോ  

യാത്രക്കാരനെ മര്‍ദിക്കുന്നത് ഷൂട്ട് ചെയ്ത ജീവനക്കാരാണ് യഥാര്‍ത്ഥ കുറ്റക്കാരനെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിമാനകമ്പനി പറയുന്നത്
'വീഡിയോ എടുത്തവന്‍ യഥാര്‍ത്ഥ വില്ലന്‍'; യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുകൊണ്ടുവന്ന ജീവനക്കാരനെതിരേ ഇന്‍ഡിഗോ  

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനകമ്പനിയുടെ ജീവനക്കാര്‍ യാത്രക്കാരനെ വളഞ്ഞിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ ട്വിസ്റ്റ് കൊണ്ടുവന്നിരിക്കുകയാണ് ഇന്‍ഡിഗോ. യാത്രക്കാരനെ മര്‍ദിക്കുന്നത് ഷൂട്ട് ചെയ്ത ജീവനക്കാരാണ് യഥാര്‍ത്ഥ കുറ്റക്കാരനെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിമാനകമ്പനി പറയുന്നത്. 

ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഇന്‍ഡിഗോ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം ഡല്‍ഹി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വെച്ചാണ് വിമാനകമ്പനിയിലെ ജീവനക്കാര്‍ യാത്രക്കാരനെ കൈയേറ്റം ചെയ്തത്. യാത്രക്കാരനായ രാജീവ് കട്യാല്‍ ജീവനക്കാരുമായി തര്‍ക്കിക്കുന്നതും അതിന് ശേഷം ജീവനക്കാര്‍ അദ്ദേഹത്തെ ആക്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഒക്‌റ്റോബര്‍ 15 ന് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത് ചൊവ്വാഴ്ചയാണ്. 

ചെന്നൈയില്‍ നിന്ന് എത്തിയ കട്യാല്‍ വിമാനത്താവളത്തില്‍ പാസഞ്ചര്‍ ബസിനായി കാത്തുനില്‍ക്കുമ്പോഴാണ് സംഭവമുണ്ടായത്. ആരാണ് ആദ്യം തര്‍ക്കം ആരംഭിച്ചതെന്ന് വീഡിയോയില്‍ വ്യക്തമല്ല. വിമാനകമ്പനിയുടെ റിപ്പോര്‍ട്ടില്‍ വീഡിയോ എടുക്കുകയും പിന്നീട് ഈ കേസിലെ വിസില്‍ബ്ലോവറുമായി മാറിയ വിമാനകമ്പനിയിലെ മുന്‍ ജീവനക്കാരനായ മന്‍ദു കല്‍റയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തിന് ശേഷം കല്‍റയെ ജോലിയില്‍ നിന്ന് പുറത്താക്കി. 

സംഭവത്തെ അപലപിക്കുക മാത്രമല്ല, ഇതിനെതിരേ നടപടിയെടുക്കുകയും ചെയ്‌തെന്ന് ഇന്റിഗോ വിമാനകമ്പനിയുടെ പ്രസിഡന്റ് ആദിത്യ ഖോഷ് റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദ്ദനം നേരിടേണ്ടി വന്ന കട്യാലിനെ മൂന്ന് ആഴ്ചയ്ക്ക് മുന്‍പ് തന്നെ നേരിട്ട് വിളിച്ച് ക്ഷമചോദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ട് എല്ലാവരേയും സംഭവം നടന്ന് ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തു. 

വീഡിയോ എടുത്ത ജീവനക്കാരന് നേരെയാണ് ഏറ്റവും കടുത്ത നടപടി നേരിട്ടത്. വീഡിയോയില്‍ ആക്രോശിക്കുകയും മറ്റ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തത് കല്‍റയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. വീഡിയോയില്‍ കാണുന്ന മറ്റുള്ള ജീവനക്കാര്‍ കല്‍റയേക്കാള്‍ ജൂനിയര്‍ ആയിരുന്നു. എന്നാല്‍ വീഡിയോ എടുത്തത് കൊണ്ടല്ല കല്‍റയെ ജോലിയില്‍ നിന്ന് പുറത്താക്കിയതെന്നും ആദിത്യ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com