ചെന്നൈ: വിജയ് നായകനായ ചലച്ചിത്രം മെര്‍സലിലെ വിവാദ രംഗങ്ങള്‍ നീക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. സിനിമയെ സിനിമയായി കാണണമെന്നും സിനിമയിലെ രംഗങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്ന വാദത്തില്‍ കഴമ്പില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മെര്‍സര്‍ ഒരു സിനിമയാണ്, അതു യഥാര്‍ഥ ജീവിതമല്ല. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരുപോലെയുള്ളതാണെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടി. മെര്‍സലില്‍ ജിഎസ്ടിയെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോടതി ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
ജിഎസ്ടിയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ മെര്‍സലിനെതിരെ വ്യാപക പ്രചാരണമാണ് ബിജെപിയും സംഘ അനുകൂല സംഘടനകളും നടത്തിയത്. വിജയുടെ പേര് ജോസഫ് വിജയ് എന്നാണെന്നും ക്രിസ്ത്യാനിയായതിന്റെ പേരിലാണ് വിജയ് മോദിയെ വിമര്‍ശിക്കുന്നതെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി എച്ച് രാജയുടെ നേതൃത്വത്തിലായിരുന്നു വിജയ്‌ക്കെതിരായ വിമര്‍ശനം.
ബിജെപി കടുത്ത വിമര്‍ശനവും ബഹിഷ്‌കരണ ആഹ്വാനം നടത്തിയിട്ടും മെര്‍സല്‍ ഇരുന്നൂറു കോടി ക്ലബിലേക്കു നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി സിനിമയ്‌ക്കെതിരെ നീക്കം ശക്തമാക്കിയ സാഹചര്യത്തില്‍ രംഗങ്ങള്‍ നീക്കാന്‍ തയാറാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം സിനിമയ്ക്ക് ശക്തമായ പിന്തുണയാണ് തമിഴ് ചലച്ചിത്ര ലോകം നല്‍കിയത്. കമല്‍ ഹാസനും രജനീകാന്തും ഉള്‍പ്പെടെയുള്ള താരങ്ങള്‍ മെര്‍സലിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ