ജയ്പാൽഗുഡി: മോമോ ചലഞ്ചിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചെന്ന പരാതിയുമായി പെണ്‍കുട്ടി പോലീസിൽ. പശ്ചിമ ബംഗാളിലെ ഒന്നാം വർഷ കോളജ് വിദ്യാർഥിനിക്കാണ് മോമോ ചലഞ്ചിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത്.
കഴിഞ്ഞ ദിവസം അമ്മയുമായി വഴക്കുണ്ടായതിനു പിന്നാലെ താൻ ജീവിതം അവസാനിപ്പിക്കുകയാണെന്നു പെണ്‍കുട്ടി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ മോമോ ചലഞ്ചിൽ പങ്കെടുക്കാൻ ക്ഷണവുമായി തനിക്ക് വാട്സ്ആപ്പിൽ അപരിചിത നമ്പരിൽനിന്നു സന്ദേശം ലഭിച്ചെന്നാണു പെണ്‍കുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
സന്ദേശം ലഭിച്ചതിനു പിന്നാലെ മൂത്ത സഹോദരനെ വിവരമറിച്ച പെണ്‍കുട്ടി പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാജസ്ഥാനിൽ മോമോ ചലഞ്ചിൽ പങ്കെടുത്ത പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു. മോമോ ചലഞ്ചുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ആദ്യ മരണമാണ് ഇതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ടുള്ള മോമോ ചലഞ്ച് വാട്സ്ആപ്പ്പോലുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അജ്ഞാതനെ പരിചയപ്പെടാൻ ആവശ്യപ്പെടുന്ന മെസേജിൽനിന്നാണ് ചലഞ്ചിന്റെ തുടക്കം. തുടർന്ന് കുട്ടികളുടെ കോണ്ടാക്ട് നമ്പർ സ്വന്തമാക്കിയശേഷം ഓരോ ടാസ്കുകൾ നൽകുന്നു. പേടിപ്പെടുത്തുന്ന മെസേജുകളും വീഡിയോകളും ഇതിനിടെ കുട്ടികൾക്ക് മോമോ അഡ്മിൻ അയച്ചുകൊടുക്കും. സ്വയം മുറിവേൽപ്പിക്കാനും ആത്മഹത്യ ചെയ്യാനുമൊക്കെ പ്രേരണ നൽകുന്നതാണ് മോമോ ചലഞ്ചിലെ ടാസ്കുകളെന്നാണ് റിപ്പോർട്ടുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ