ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പിന് നൂറ് ദിവസങ്ങള്‍ അവശേഷിക്കെ കാര്‍ഷിക മേഖലയില്‍ കുടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര
മോദിയുടെ വീട്ടില്‍ ചേര്‍ന്ന മൂന്ന് മണിക്കൂര്‍ നീണ്ട യോഗമെന്നാണ് സൂചന. യോഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കൃഷി മന്ത്രി രാധ മോഹന്‍സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ജനുവരി 5ന് അവസാനിക്കാനിരിക്കെ പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നതിനപ്പുറമുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മിനിമം താങ്ങുവിലയും വിപണി വിലയും തമ്മിലുള്ള വ്യത്യാസം കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കുന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടമാകാന്‍ പ്രധാനകാരണം കാര്‍ഷിക മേഖലയിലെ തകര്‍ച്ചയാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ലോക്‌സഭാ തെരഞ്ഞടുപ്പിന് മാസങ്ങള്‍ അവശേഷിക്കെ മറ്റു സംസ്ഥാനങ്ങളിലും ഇത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ക്ക് ആശ്വാസകരമാകുന്ന നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.
കര്‍ഷകരെ ഒപ്പം നിര്‍ത്തുന്ന പ്രഖ്യാപനങ്ങള്‍ നടത്തി തെരഞ്ഞടുപ്പിനെ നേരിട്ടതാണ് കോണ്‍ഗ്രസിന് നിലമെച്ചപ്പെടാനുള്ള സാഹചര്യം ഉണ്ടായതെന്നും പാര്‍ട്ടി വിലയിരുത്തുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ മൂന്ന് സംസ്ഥാനങ്ങളിലെയും കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നതുള്‍പ്പെടയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. മോദിയുടെ കര്‍ഷക വിരുദ്ധ സമീപനത്തെ തുറന്നു കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തിലെത്തി കാര്‍ഷിക കടം എഴുതിതള്ളിയതിന് പിന്നാലെ കര്‍ഷകര്‍ക്ക് അനുകുലമായ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി മാത്രമെ ഉണരാനുള്ളുവെന്നായിരുന്നു രാഹുലിന്റെ പരിഹാസം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ