ലഖ്‌നൗ: അക്രമത്തെ പ്രോൽസാഹിപ്പിക്കുന്ന പുര്‍വഞ്ചാല്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രസ്താവന വിവാദമാകുന്നു. ഗാസിപൂർ ജില്ലയിലെ സത്യദേവ് ഡിഗ്രി കോളേജിലെ ചടങ്ങിലായിരുന്നു സർവകലാശാല വൈസ് ചാൻസലർ രാജാറാം യാദവിന്റെ വിവാദ പ്രസ്താവന.
വിദ്യാർത്ഥികളോട് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
'നിങ്ങള്‍ പുര്‍വാഞ്ചല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണെങ്കില്‍ ഒരിക്കലും കരഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വരരുത്. ആരുമായെങ്കിലും നിങ്ങള്‍ക്ക് ഒരു മല്‍പിടിത്തം വേണ്ടി വരികയാണെങ്കില്‍ അവരെ നിങ്ങള്‍ അടിക്കുക. ഇനി അവര്‍ കൊല്ലപ്പെട്ടാല്‍ നിങ്ങള്‍ ഇങ്ങോട്ടേക്ക് പോരൂ. ഞങ്ങളത് കൈകാര്യം ചെയ്‌തോളാം' ഇങ്ങനെ പോകുന്നു രാജാ റാം യാദവിന്റെ പ്രസ്താവന.
അലഹബാദ് യൂണിവേഴ്സിറ്റിയിലെ ഊര്‍ജതന്ത്രം പ്രൊഫസറായിരുന്ന രാജാ റാം യാദവിനെ കഴിഞ്ഞ വര്‍ഷമാണ് പുര്‍വഞ്ചാലില്‍ വൈസ് ചാന്‍സലറായി നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മേളനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പായി കഴിഞ്ഞ ദിവസം ഗാസിപുരില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം പ്രോത്സാഹിപ്പിച്ചുക്കൊണ്ടുള്ള ഒരു സര്‍വകലാശാല വിസിയുടെ പ്രസ്താവന പുറത്തുവരുന്നത്. സംഭവത്തില്‍ യുപി പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ