പാറ്റ്‌ന:കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നരവര്‍ഷം തടവ്. റാഞ്ചിയിലെ പ്രത്യക സിബിഐ കോടതി ജഡ്ജി ശിവ്പാല്‍ സിംഗാണ് വിധി പുറപ്പെടുവിച്ചത്. അഞ്ചുലക്ഷം രൂപ പിഴ ഒടുക്കാനും കോടതി ഉത്തരവിട്ടു. കേസിലെ മറ്റുഏഴുപ്രതികള്‍ക്കും സമാനമായ ശിക്ഷയാണ്്. കഴിഞ്ഞ ദിവസം കേസില്‍ 16 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ലാലുവിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുമെന്ന് തങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്ന് ലാലുവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് പ്രതികരിച്ചു.
ലാലുവിനുവേണ്ടി പലരും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ജഡ്ജി ശിവപാല്‍ സിംഗ് വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ലാലുവിന് വേണ്ടി നിരവധി ഫോണ്‍കോളുകളാണ് ലഭിച്ചത്. എന്നാല്‍ ഞാന്‍ നിയമത്തെയാണ് പിന്തുടരുന്നതെന്ന് ജഡ്ജി ശിവപാല്‍ സിംഗ് പറഞ്ഞു. അതേസമയം ഫോണ്‍കോളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരിക്കാന്‍ ജഡ്ജി തയ്യാറായില്ല.
കേസില്‍ ലാലുവിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. തന്റെ പ്രായം എഴുപതു കഴിഞ്ഞെന്നും ശാരീരിക അവസ്ഥ പരിഗണിച്ച് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും ലാലു പ്രസാദ് യാദവ് അപേക്ഷിച്ചു.ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കോടതിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
1991-94 കാലയളവില്‍ ദേവ്ഗഡ് ട്രഷറിയില്‍ നിന്ന് 89 ലക്ഷം രൂപ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് ലാലുവിനും കൂട്ടുപ്രതികള്‍ക്കും എതിരെയുളള സിബിഐ കേസ്. ലാലു അടക്കം പതിനാറ് പേര്‍ക്കെതിരെ അഴിമതി നിരോധനനിയമം, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി റാഞ്ചി സിബിഐ പ്രത്യേക കോടതി ജഡ്ജി ശിവ്പാല്‍ സിങ് കണ്ടെത്തിയിരുന്നു. അതേസമയം കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗന്നാഥ് മിശ്ര അടക്കം ആറു പ്രതികളെ കുറ്റവിമുക്തരാക്കിയിട്ടുണ്ട്.
കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചുകേസുകളില്‍ ലാലു പ്രതിയാണ്. ആദ്യകേസില്‍ അഞ്ചുവര്‍ഷം തടവും 25 ലക്ഷം പിഴയും വിധിച്ചു. 2013ലായിരുന്നു വിധി. രണ്ടരമാസം ജയിലില്‍ കിടന്ന ലാലുപ്രസാദ്, സുപ്രീംകോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. മറ്റു കേസുകളില്‍ ലാലുവിനെ ജാര്‍ഖണ്ഡ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ആ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഒന്‍പത് മാസത്തിനുളളില്‍ വിചാരണ പൂര്‍ത്തിയാക്കാനും കഴിഞ്ഞ മേയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ