ഭോപ്പാൽ : പ്രധാനമന്ത്രി, മുഖ്യമന്ത്രി പദവികളിൽ നിശ്ചിത കാലാവധി സമ്പ്രദായം കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. അമേരിക്കയിൽ രണ്ട് ടേമാണ് ഒരാൾക്ക് പ്രസിഡന്റ് പദവിയിൽ ഇരിക്കാനാകുക. ഈ മാതൃക പിന്തുടർന്ന് പ്രധാനമന്ത്രി, മുഖ്യമന്ത്രി പദവികള്‍ക്കും നിശ്ചിത കാലാവധി തീരുമാനിക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു.
നിശ്ചിത കാലാവധിക്ക് ശേഷം മറ്റുള്ളവർക്ക് അവസരം നൽകണമെന്നാണ് തന്റെ അഭിപ്രായമെന്നും സിന്ധ്യ കൂട്ടിച്ചേർത്തു. ഭോപ്പാലിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാനും, ഛത്തീസ്ഗഡിൽ രമൺ സിംഗും മുഖ്യമന്ത്രി പദവിയിൽ മൂന്നു ടേം പൂർത്തിയാക്കി കഴിഞ്ഞു. രാജസ്ഥാനിലാകട്ടെ, വസുന്ധര രാജെ സിന്ധ്യ മൂന്നാമൂഴം തേടുകയാണെന്നും ജ്യോതിരാദിത്യ സിന്ധ്യ ചൂണ്ടിക്കാട്ടി.
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് കാലാവധി നീട്ടി നൽകുന്നതിനെയും അദ്ദേഹം വിമർശിച്ചു. വിരമിച്ച ഉദ്യോഗസ്ഥരുടെ സർവീസ് കാലാവധി നീട്ടി നൽകുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനങ്ങൾ തെറ്റാണ്. ഇവ ഗൂഢാലോചനയുടെ ഭാഗമാണ്. വിരമിച്ചവർ ഓഫീസ് ഒഴിഞ്ഞ് പുതിയ ആളുകള്‍ക്ക് അവസരമൊരുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി, മുഖ്യമന്ത്രി പദവിയിൽ കാലാവധി നിശ്ചയിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ച രാജ്യത്തെ ആദ്യ രാഷ്ട്രീയക്കാരനാണ് ഗുണ എം.പി കൂടിയായ ജ്യോതിരാദിത്യ സിന്ധ്യ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ